ബെംഗളൂരു: ബെംഗളൂരുവിൽ നടപ്പാതകളിലൂടെ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ. നടപ്പാതകളിലൂടെ വാഹനമോടിക്കുന്നവർക്ക് നിലവിലെ പിഴ വർധിപ്പിച്ച് 5,000 രൂപ ആക്കണമെന്ന് ആവശ്യപ്പെട്ട് കൃഷ്ണ ബൈരേ ഗൗഡ ഗതാഗത മന്ത്രിക്ക് കത്തെഴുതി.
ബെംഗളൂരു ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ഒരു യോഗത്തിൽ സംസാരിക്കവെ, സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം, പൊതുജനങ്ങളുടെ നടക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിനായി നഗരത്തിൽ നടപ്പാതകളിലെ കയ്യേറ്റങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നിരവധി ഇരുചക്രവാഹനങ്ങളും ചില കാറുകളും നടപ്പാതകൾ ഉപയോഗിക്കുന്നത് കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാകുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. കുട്ടികൾ, വയോധികർ, ഭിന്നശേഷിക്കാർ എന്നിവരാണ് ഇത്തരം നിയമലംഘനങ്ങളുടെ ഏറ്റവും വലിയ ഇരകളാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ പിഴത്തുക ഇത്തരം നിയമലംഘനങ്ങൾ തടയാൻ പര്യാപ്തമല്ലെന്നും അതിനാൽ ഉയർന്ന പിഴയും കർശനമായ നിയമനടപടികളും അനിവാര്യമാണെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലും തിരക്കേറിയ റോഡുകളിലും കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നും ട്രാഫിക് പോലീസ് പരിശോധന ശക്തമാക്കണമെന്നും മന്ത്രി നിർദേശിച്ചു.
പാതയോരങ്ങളിലെ അനധികൃത വാഹനയോട്ടം നിയന്ത്രിക്കാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് കാൽനടയാത്രക്കാരും സാമൂഹിക സംഘടനകളും. നിർദേശം സംബന്ധിച്ച് ഗതാഗത വകുപ്പ് ഉടൻ തീരുമാനമെടുക്കുമെന്നാണ് വിവരം.
SUMMARY: Minister Krishna Byre Gowda wants a fine of Rs 5,000 for driving on flooded roads















