ഇംഫാൽ: ദീർഘനാളത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ മണിപ്പൂരിൽ പുതിയ സർക്കാർ രൂപീകരിക്കാൻ ബിജെപി തീരുമാനിച്ചു. മുതിർന്ന നേതാവ് യുംനാം ഖേംചന്ദ് സിങ്ങിനെ ബിജെപി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. അദ്ദേഹം സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഉടൻ ചുമതലയേൽക്കും. നീണ്ട ഒരു വർഷത്തെ രാഷ്ട്രപതി ഭരണത്തിന് ശേഷമാണ് മണിപ്പൂരിൽ മുഖ്യമന്ത്രി വരുന്നത്. രാഷ്ട്രപതി ഭരണം അവസാനിപ്പിച്ച് പുതിയ സർക്കാർ ഫെബ്രുവരി 12ന് അധികാരമേൽക്കും.
മെയ്തേയ് വിഭാഗത്തിൽ നിന്നുള്ള യുംനാം ഖേംചന്ദ് ബിരേൻ സിങ് മന്ത്രിസഭയിലെ വിദ്യാഭ്യാസ- പഞ്ചായത്തീരാജ് വകുപ്പ് മന്ത്രിയായിരുന്നു. 2022 ൽ സിന്‍ഗ്ജാമെയ് മണ്ഡലത്തിൽ നിന്നാണ് യുംനാം തെരഞ്ഞെടുക്കപ്പെട്ടത്. 2017ലും ഇതേ മണ്ഡലത്തിൽ നിന്ന് യുംനാം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മണിപ്പൂർ അസംബ്ലി സ്പീക്കറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ വിവിധ വംശീയ വിഭാഗങ്ങളെ ഏകോപിപ്പിച്ചു കൊണ്ടുപോകുന്നതിന്റെ ഭാഗമായി രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്. കുക്കി വിഭാഗത്തിൽ നിന്നുള്ള വനിതാ പ്രതിനിധിയും നാഗ വിഭാഗത്തിന്റെ പ്രതിനിധിയുമാണ് ഈ സ്ഥാനങ്ങളിലേക്ക് വരുന്നത്. ഇതിൽ രണ്ടാം ഉപമുഖ്യമന്ത്രി സ്ഥാനം ബിജെപിയുടെ സഖ്യകക്ഷിയായ നാഗ പീപ്പിൾ ഫ്രണ്ടിനാണ് നൽകിയിരിക്കുന്നത്.
സംസ്ഥാനത്തെ നിലവിലെ അശാന്തമായ സാഹചര്യം കണക്കിലെടുത്ത്, എല്ലാ സമുദായങ്ങൾക്കും ഭരണത്തിൽ കൃത്യമായ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി നേതൃത്വം പുതിയ മന്ത്രിസഭയെ വിഭാവനം ചെയ്തിരിക്കുന്നത്.
SUMMARY: BJP forms government in Manipur again; Yumnam Khemchand Singh to be CM














