നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി; തിളങ്ങി ഇന്ത്യ സഖ്യം

ന്യൂഡല്‍ഹി: ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന് വന്‍ മുന്നേറ്റം. 13-ല്‍ 11 സീറ്റുകളിലും ഇന്ത്യ സഖ്യ പാര്‍ട്ടികള്‍ വിജയിച്ചപ്പോള്‍ ഒരിടത്ത് മാത്രമാണ് എന്‍ഡിഎയ്ക്ക് വിജയിക്കാനായത്. ഒരു സീറ്റില്‍ സ്വതന്ത്രനാണ് മുന്നില്‍. സിറ്റിങ് എംഎല്‍എമാരുടെ രാജിയും മരണവുമാണ് ഉപതിരഞ്ഞെടുപ്പുകളിലേക്ക് നയിച്ചത്.

തമിഴ്നാട്ടില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന വിക്രവണ്ടിയില്‍ ഡിഎംകെ തങ്ങളുടെ സിറ്റിങ് സീറ്റ് നിലനിര്‍ത്തി. സിറ്റിങ് എംഎല്‍എ ഡിഎംകെയുടെ എന്‍. പുകഴേന്തിയുടെ നിര്യാണത്തെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഡിഎംകെയുടെ അണ്ണിയൂര്‍ ശിവായാണ് വിജയിച്ചത്.

മധ്യപ്രദേശിലെ അമര്‍വാരയില്‍ കോണ്‍ഗ്രസ് തങ്ങളുടെ സീറ്റിങ് സീറ്റ് തിരിച്ചുപിടിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ധീരന്‍ ഷാ ഇന്‍വതി ബിജെപിയിലേക്ക് ചേക്കേറിയ സിറ്റിങ് എംഎല്‍എ കമലേഷ് ഷായെ ആണ് പരാജയപ്പെടുത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായിട്ടാണ് ഇവിടുത്തെ എംഎല്‍എ കമലേഷ് ഷാ ബിജെപിയിലേക്ക് ചേക്കേറിയത്.

ഉത്തരാഖണ്ഡ് ബദരീനാഥില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലഖപത് സിങ് ബുട്ടോല വിജയിച്ചു. കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന രാജേന്ദ്ര ഭണ്ഡാരി രാജിവെച്ച് ബിജെപി ടിക്കറ്റില്‍ മത്സരിച്ചിരുന്നു. അദ്ദേഹത്തെയാണ് ലഖപത് പരാജയപ്പെടുത്തിയത്. മംഗളൂര്‍ മണ്ഡലത്തില്‍  കോണ്‍ഗ്രസിന്റെ ഖാസി മുഹമ്മദ് നിസാമുദ്ദീന്‍ വിജയിച്ചു. ബിഎസ്പി സിറ്റിങ് സീറ്റായിരുന്നു ഇത്. ബിഎസ്പി എംഎല്‍എ സര്‍വത് കരിം അന്‍സാരിയുടെ മരണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റ് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി മൊഹിന്ദര്‍ ഭഗതിന് ജയം. അഭിമാനപോരാട്ടമായിരുന്നു മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക്. ബിജെപിയിലേക്ക് ചേക്കേറിയ സിറ്റിങ് എംഎല്‍എ ശീതള്‍ അങ്കുറലിനുള്ള പകരം വീട്ടല്‍ കൂടിയായിരുന്നു എഎപിയുടേത്.

ഹിമാചലില്‍ മൂന്ന് സീറ്റുകളിലാണ് ഉപതിരഞ്ഞെടുപ്പ്  നടന്നത്. രണ്ട് സീറ്റില്‍ കോണ്‍ഗ്രസും ഒരിടത്ത് ബിജെപിയും വിജയിച്ചു. ഡെഹ്റ, ഹാമിര്‍പുര്‍, നലഗഢ് എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്.ഡെഹ്റയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖുവിന്റെ ഭാര്യയുമായ കമലേഷ് ഠാക്കൂര്‍ 9399 വോട്ടുകള്‍ വിജയിച്ചു. ബിജെപിക്കായി മത്സരിച്ച സിറ്റിങ് എംഎല്‍എ ഹോഷ്യാര്‍ സിങ് രണ്ടാം സ്ഥാനത്തായി.

ഹാമിര്‍പുരില്‍ ബിജെപിയുടെ ആശിഷ് ശര്‍മ 1571 വോട്ടുകള്‍ക്ക് വിജയിച്ചു. സിറ്റിങ് എംഎല്‍എ ആണ് അദ്ദേഹം. കോണ്‍ഗ്രസിലെ പുഷ്പീന്ദര്‍ വര്‍മയെ ആണ് പരാജയപ്പെടുത്തിയത്.

നലഗഢ് മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ ഹര്‍ദീപ് സിങ് ബവ വിജയിച്ചു. സിറ്റിങ് എംഎല്‍എയും ബിജെപി സ്ഥാനാര്‍ഥിയുമായ കെ.എല്‍.ഠാക്കൂറിനെയാണ് പരാജയപ്പെടുത്തിയത്.

ബീഹാറിലെ റുപൗലിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ശങ്കര്‍ സിങ്ങാണ് മുന്നില്‍. ജെഡിയുവിന്റെ കലാധര്‍ പ്രസാദ് മണ്ഡല്‍ രണ്ടാമതും ആര്‍ജെഡി സ്ഥാനാര്‍ഥി ബിമ ഭാരതി മൂന്നാമതുമാണ്. ജെഡിയുവിന്റെ സിറ്റിങ് സീറ്റില്‍ എംഎല്‍എ ആയിരുന്ന ബിമ ഭാരതി രാജിവെച്ച് ആര്‍ജെഡിയില്‍ ചേര്‍ന്ന് ലോക്സഭയിലേക്ക് മത്സരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
<bR>
TAGS : BY ELECTION
SUMMARY : BJP suffered a setback in the assembly by-elections; Shining India alliance

LEAVE A REPLY

Please enter your comment!
Please enter your name here