ബോംബ് ഭീഷണിയെ തുടർന്ന് വിസ്താര വിമാനത്തിന് തുർക്കിയില്‍ അടിയന്തര ലാൻഡിംഗ്. മുംബൈയില്‍ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്ക് പറന്ന ബോയിങ് 787 വിമാനമാണ് തുർക്കിയുടെ കിഴക്കൻ മേഖലയിലെ എർസുറം വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിംഗ് നടത്തിയത്. വിമാനത്തിനുളളില്‍ നിന്നും ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുർന്നാണ് അടിയന്തര ലാൻഡിംഗ് വേണ്ടിവന്നത് എന്നാണ് വിവരം.
എന്നാല്‍, ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വിമാനകമ്പനി പുറത്തുവിട്ടിട്ടില്ല. വിമാനത്തിലെ ടോയ്‍ലറ്റുുകളിലൊന്നില്‍ നിന്ന് ജീവനക്കാർ ബോംബ് ഭീഷണി സന്ദേശം കണ്ടെടുക്കുകയായിരുന്നു എന്നാണ് വിവരം. യാത്രയ്ക്കിടെ വിമാനത്തില്‍ ഒരു സുരക്ഷാ പ്രശ്നമുണ്ടായെന്നും ഇത് ജീവനക്കാരില്‍ ഒരാളുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടർന്ന് കിഴക്കൻ തുർക്കിയിലെ എർസുറം വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു എന്നും കമ്പനി വക്താവ് അറിയിച്ചു.
സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരം സുരക്ഷാ ഏജൻസികളെ വിവരം അറിയിച്ചു. അവരുടെ നിർബന്ധിത പരിശോധനകളുമായി തങ്ങള്‍ പൂർണമായി സഹകരിക്കുകയാണെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും വിമാനത്തിൻറെയും സുരക്ഷയ്ക്കാണ് തങ്ങള്‍ ഏറ്റവും പ്രധാന്യം നല്‍കുന്നതെന്നും വിസ്താര വക്താവ് അറിയിച്ചു. മുംബൈയില്‍ നിന്ന് പറന്നുയർന്ന ശേഷം ഏതാണ്ട് അഞ്ച് മണിക്കൂർ യാത്ര ചെയ്ത ശേഷമാണ് വിമാനം തുർക്കിയില്‍ ഇറക്കിയത്.
ഫ്രാങ്ക്ഫർട്ടിലേക്ക് പിന്നെയും മൂന്നര മണിക്കൂറോളം യാത്ര ബാക്കിയുണ്ടായിരുന്നു. തുർക്കിയില്‍ വിമാനം ലാന്റ് ചെയ്ത ശേഷം യാത്രക്കാരെയെല്ലാം പുറത്തിറക്കി പരിശോധന നടത്തി. അടിയന്തിര സന്ദേശം ലഭിച്ചതിനെ തുടർന്ന് എർസുറം വിമാനത്താവളത്തില്‍ പ്രത്യേക ജാഗ്രതാ നിർദേശം നല്‍കിയിരുന്നു. സുരക്ഷാ കാരണങ്ങള്‍ കൊണ്ടാണ് വിമാനം വഴിതിരിച്ചു വിടേണ്ടി വന്നതെന്നാണ് വിമാനകമ്പനി അറിയിച്ചിരിക്കുന്നത്.
TAGS : TURKEY | FLIGHT
SUMMARY : Bomb threat; Vistara flight made an emergency landing in Turkey