ബെംഗളൂരു: സിദ്ധാർഥ വിഹാര ട്രസ്റ്റിന് സർക്കാർ ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട് മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ പരാതി. ബിജെപി നേതാവ് രമേശാണ് ലോകായുക്തയിൽ പരാതി നൽകിയത്. ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള സിദ്ധാർഥ വിഹാര ട്രസ്റ്റിന് അഞ്ച് ഏക്കർ ഭൂമി അനുവദിച്ചതിൽ ക്രമക്കേട് ഉണ്ടെന്നാണ് ആരോപണം.
ട്രസ്റ്റിന് കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്മെന്റ് ബോർഡിന്റെ (കെ.ഐ.എ.ഡി.ബി) ഭൂമി അനുവദിച്ചിരുന്നു. ബെംഗളൂരുവിന് സമീപത്തെ ഡിഫൻസ് എയ്റോസ്പെയ്സ് പാർക്കിൽ പൊതുജനങ്ങൾക്ക് സൗകര്യമൊരുക്കാനായി മാറ്റിവെച്ച 45.94 ഏക്കറിലെ അഞ്ചേക്കറോളം സ്ഥലമാണ് ട്രസ്റ്റിന് അനുവദിച്ചത്. പട്ടികജാതി വിഭാഗക്കാർക്ക് അനുവദിക്കേണ്ട സ്ഥലം ലഭിച്ചത് ഖാർഗെയുടെ ഭാര്യയും മരുമകനും മക്കളും ചേർന്ന ട്രസ്റ്റിനാണെന്നും ഇത് അധികാരദുർവിനിയോഗവും സ്വജനപക്ഷപാതവുമാണെന്നും പരാതിയിൽ ആരോപിച്ചു.
മല്ലികാർജുൻ ഖാർഗെ, കർണാടക മന്ത്രി പ്രിയങ്ക് എം ഖാർഗെ, രാഹുൽ എം ഖാർഗെ, രാധാഭായ് എം ഖാർഗെ, രാധാകൃഷ്ണ, കർണാടക മന്ത്രി എം ബി പാട്ടീൽ, ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. എസ്. സെൽവകുമാർ എന്നിവരുടെ പേരുകളാണ് പരാതിയിൽ പരാമർശിച്ചിരിക്കുന്നത്. 394 പേജുകളുള്ള രേഖകളാണ് ബിജെപി നേതാവ് തന്റെ വാദങ്ങൾ ശരിവെക്കുന്നതിന് തെളിവായി സമർപ്പിച്ചിരിക്കുന്നത്. പരാതിയിൽ പേരുള്ളവരുടെ നടപടികളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് രമേശ് ആവശ്യപ്പെട്ടു.
TAGS: KARNATAKA | MALLIKARJUN KHARGE
SUMMARY: Karnataka BJP leader files land grabbing charges against firm allegedly owned by Congress’ President Kharge