കൊച്ചി: തിരുവനന്തപുരത്ത് പിണറായി വിജയന്റെ വസതിയില്‍ പരിശോധന നടത്തി മടങ്ങിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികള്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. റിമാൻഡില്‍ കഴിഞ്ഞിരുന്ന ഷഹിൻ, നിതിൻ രാജ് എന്നിവർക്കാണ് കർശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്.
സർക്കാരിന്റെയും ഇ.ഡിയുടെയും എതിർപ്പുകള്‍ തള്ളിയാണ് കോടതിയുടെ ഈ നടപടി. നേരത്തെ ഈ കേസില്‍ 13 പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. പുതിയ ഉത്തരവോടെ ജാമ്യം ലഭിച്ച പ്രതികളുടെ എണ്ണം 15 ആയി ഉയർന്നു. പ്രതികള്‍ 68 ദിവസത്തിലധികമായി ജയിലില്‍ കഴിയുകയാണെന്നതും കേസ് അന്വേഷണം അവസാനഘട്ടത്തിലെത്തിയെന്നതും പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.
കഴിഞ്ഞ മേയ് 27-നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മിന്നല്‍ പരിശോധന നടത്തിയത്. എട്ട് മണിക്കൂറോളം നീണ്ട പരിശോധനയ്ക്ക് ശേഷം ഉദ്യോഗസ്ഥർ മടങ്ങിയ വാഹനങ്ങള്‍ വളഞ്ഞ് സി.പി.എം, ഡിവൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകർ കല്ലുകളും മരക്കഷ്ണങ്ങളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
SUMMARY: Case involving attack on ED officials: High Court grants bail to two more accused
















