ന്യൂഡൽഹി: 14.2 കിലോഗ്രാം തൂക്കമുള്ള ഗാർഹിക സിലിണ്ടറുകൾക്ക് ഒറ്റയടിക്ക് 29 രൂപ വർദ്ധിപ്പിച്ചതിന് തൊട്ടുപിന്നാലെ ഗാർഹിക ആവശ്യങ്ങൾക്കുള്ള സബ്‌സിഡി എൽപിജി സിലിണ്ടറുകളുടെ എണ്ണം കേന്ദ്ര സർക്കാർ കുത്തനെ കുറച്ചു. കേന്ദ്ര സർക്കാരിന്‍റെ മുൻനിര പദ്ധതിയായ പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന സബ്‌സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണത്തിലാണ് വൻ വെട്ടിക്കുറയ്ക്കൽ.
2016 മേയിൽ ആരംഭിച്ച പദ്ധതി പ്രകാരം തുടക്കത്തിൽ പ്രതിവർഷം 12 സിലിണ്ടറുകൾക്കാണ് സബ്‌സിഡി നൽകിയിരുന്നത്. കഴിഞ്ഞ വർഷം ഇത് ഒൻപതാക്കി കുറയ്ക്കുകയും, ഇപ്പോൾ വീണ്ടും നാലായി ചുരുക്കുകയുമാണ് ചെയ്തിരിക്കുന്നത്. നിലവിൽ ഒരു സിലിണ്ടറിന് 300 രൂപയാണ് കേന്ദ്ര സർക്കാർ സബ്‌സിഡിയായി നൽകി വരുന്നത്. പുതിയ നിയന്ത്രണം വരുന്നതോടെ വർഷത്തിൽ നാല് സിലിണ്ടറുകൾ കഴിഞ്ഞാൽ ഉപഭോക്താക്കൾ വിപണിയിലെ പൂർണ്ണ വില നൽകി പാചകവാതകം വാങ്ങേണ്ടി വരും.
പശ്ചിമേഷ്യയിൽ തുടരുന്ന ആഭ്യന്തര-രാഷ്ട്രീയ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ എൽപിജി വില ഉയരുന്നതാണ് ഈ കടുത്ത തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.
പെട്രോളിയം മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം, വിപണിയിലെ യഥാർത്ഥ വില കണക്കാക്കുമ്പോൾ ഒരു ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില ഇപ്പോൾ 1,600 രൂപയ്ക്കും മുകളിലാണ്. ഈ സാഹചര്യത്തിലാണ് സബ്‌സിഡി ലഭിക്കുന്ന സിലിണ്ടറുകളുടെ എണ്ണം കേന്ദ്രം വെട്ടിക്കുറച്ചിരിക്കുന്നത്.
പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഗ്യാസിന് 700 രൂപയും പെട്രോളിന് ആറ് രൂപയും ഡീസലിന് 30 രൂപയും നഷ്ടത്തിലാണുള്ളതെന്നാണ് വിഷയത്തെ ന്യായീകരിച്ച് പെട്രോളിയം മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി പ്രവീണ്‍ എം ഖനൂജ പ്രതികരിച്ചത്. മാര്‍ക്കറ്റ് വിലയെ താരതമ്യം ചെയ്യുമ്പോള്‍ ഒരു സിലിണ്ടറിന് 700 രൂപ നിരക്കില്‍ പാചകവാതക സിലിണ്ടറുകള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
SUMMARY: Center reduces number of subsidized cylinders; now only four will be available per year
















