ബെംഗളൂരു: അനധികൃതമായി രാജ്യത്ത് കഴിയുന്ന വിദേശ പൗരന്മാരെ കണ്ടെത്തുന്നതിനായി ബെംഗളൂരുവിൽ പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ 105 ബംഗ്ലാദേശ് പൗരന്മാരെ കസ്റ്റഡിയിലെടുത്തു. വൈറ്റ്ഫീൽഡ്, ഇലക്ട്രോണിക്സ് സിറ്റി മേഖലകളിലായിരുന്നു പ്രധാന പരിശോധന.
‘ഓപ്പറേഷൻ മുക്ത’ എന്ന പേരിൽ നടത്തിയ പരിശോധനയിൽ 3,000-ത്തോളം പേരുടെ രേഖകൾ പോലീസ് പരിശോധിച്ചു. 91 സ്ഥലങ്ങളിൽ 60 പോലീസ് സംഘങ്ങളിലായി 600-ലേറെ ഉദ്യോഗസ്ഥരാണ് പരിശോധനയിൽ പങ്കെടുത്തത്.
ഇലക്ട്രോണിക്സ് സിറ്റി മേഖലയിൽ 1,900-ലേറെ പേരുടെ രേഖകൾ പരിശോധിച്ചതിൽ 43 പേരെയും, വൈറ്റ്ഫീൽഡിൽ ആയിരത്തിലേറെ പേരെ പരിശോധിച്ചതിൽ 62 പേരെയും കസ്റ്റഡിയിലെടുത്തു.
കസ്റ്റഡിയിലെടുത്തവരുടെ പാസ്‌പോർട്ട്, വിസ, ദേശീയത തെളിയിക്കുന്ന രേഖകൾ തുടങ്ങിയവ പോലീസ് പരിശോധിച്ചുവരികയാണ്. ചിലരുടെ കൈവശം ആധാർ കാർഡുകൾ കണ്ടെത്തിയതും അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവർക്ക് ആധാർ ഉൾപ്പെടെയുള്ള ഇന്ത്യൻ രേഖകൾ എങ്ങനെ ലഭിച്ചുവെന്നതും പരിശോധിക്കും.
കസ്റ്റഡിയിലെടുത്തവരിൽ ചിലർ മാലിന്യശേഖരണം, റാഗ് പിക്കിംഗ്, ഫുഡ് ഡെലിവറി തുടങ്ങിയ ജോലികൾ ചെയ്യുന്നവരാണ്. കുറഞ്ഞ വാടകയുള്ള താൽക്കാലിക താമസസ്ഥലങ്ങളിൽ നിരവധി പേർ കൂട്ടമായി താമസിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.
അതേസമയം, ഇവർക്ക് താമസവും ജോലിയും നൽകിയവരെയും പൊലീസ് അന്വേഷിക്കുന്നുണ്ട്. രേഖകൾ പരിശോധിക്കാതെ വിദേശ പൗരന്മാർക്ക് താമസമോ ജോലിയോ നൽകുന്നവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
കസ്റ്റഡിയിലെടുത്തവരുടെ രേഖകൾ വിശദമായി പരിശോധിച്ച ശേഷം, അനധികൃതമായി ഇന്ത്യയിൽ കഴിയുന്നതായി സ്ഥിരീകരിക്കുന്നവർക്കെതിരെ നിയമാനുസൃതമായ തുടർനടപടികൾ സ്വീകരിക്കും.
സംശയം മാത്രം അടിസ്ഥാനമാക്കി ആരെയും ഉപദ്രവിക്കരുതെന്നും, അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചാൽ പോലീസിനെ അറിയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ബെംഗളൂരുവിൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനുള്ള പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
SUMMARY: Illegal immigration; 105 Bangladeshi nationals detained in Bengaluru
















