ബെംഗളൂരു: ബെംഗളൂരുവിൽ ചിട്ടിനടത്തി നിക്ഷേപകരെ കബളിപ്പിച്ച് പണവുമായി മുങ്ങിയെന്ന കേസിൽ പ്രതികളായ മലയാളി ദമ്പതിമാർക്ക് മുൻകൂർജാമ്യം. ബെംഗളൂരു രാമമൂർത്തിനഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട് ആൻഡ് ഫൈനാൻസ് നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി ടോമി എ. വർഗീസ്(57), ഭാര്യ ഷൈനി ടോമി (52) എന്നിവർക്കാണ് ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി മുൻകൂർജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്ന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
രാമമൂര്‍ത്തി നഗര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സിഐഡി വിഭാഗം അന്വേഷിച്ചു വരുന്നതിനിടെയാണ് ദമ്പതിമാർ മുൻകൂർജാമ്യം നേടിയത്. ബെംഗളൂരുവിൽനിന്നും കെനിയയിലേക്ക് കടന്ന ഇരുവരും ബെംഗളൂരുവില്‍ തിരിച്ചെത്തിയിട്ടുണ്ട്.
ഇരുപത് വര്‍ഷത്തിലേറെയായി ബെംഗളൂരുവില്‍ ചിട്ടി സ്ഥാപനം നടത്തിവരികയായിരുന്നു ഇവര്‍. 100 കോടിയുടെ തട്ടിപ്പ് നടന്നതായാണ് പോലീസ് പറയുന്നത്. ഇവരുടെ സ്ഥാപനത്തിൽ പണംനിക്ഷേപിച്ച ഒട്ടേറെ പേർ പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് കേസ് വന്നത്. പണം നഷ്ടമായവരില്‍ ഭൂരിഭാഗവും മലയാളികളാണ്.
SUMMARY: Chit fund fraud case; Malayali couple granted anticipatory bail