കൊച്ചി: തൃക്കാക്കര എംഎല്‍എ ഉമാ തോമസിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം. കഴിഞ്ഞ മൂന്ന് വർഷമായി മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളില്‍ ഉമാ തോമസ് വൻ പരാജയമാണെന്ന് ആരോപിച്ച് ഒരു വിഭാഗം പ്രാദേശിക കോണ്‍ഗ്രസ് പ്രവർത്തകർ എഐസിസി നേതൃത്വത്തിന് പരാതി നല്‍കി. എംഎല്‍എ ഫണ്ട് വിനിയോഗിക്കുന്നതില്‍ വലിയ വീഴ്ച സംഭവിച്ചതായും പരാതിയില്‍ ആരോപിക്കുന്നു.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുൻഷിക്കാണ് അഞ്ച് വ്യത്യസ്ത പരാതികള്‍ ലഭിച്ചിരിക്കുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമാ തോമസിനെ വീണ്ടും മത്സരിപ്പിക്കരുത് എന്നാണ് പ്രവർത്തകരുടെ പ്രധാന ആവശ്യം. മണ്ഡലത്തിലെ സാധാരണക്കാരായ പ്രവർത്തകരുമായി എംഎല്‍എയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും വികസന കാര്യങ്ങളില്‍ തൃക്കാക്കര പിന്നോട്ട് പോയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
പിടി തോമസിന്റെ വിയോഗത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെയാണ് ഉമാ തോമസ് വിജയിച്ചത്. എന്നാല്‍, ഗ്രൂപ്പ് സമവാക്യങ്ങളും പ്രാദേശിക നേതാക്കളുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും ഇപ്പോള്‍ പരസ്യമായ അതൃപ്തിയിലേക്ക് നയിച്ചിരിക്കുകയാണ്.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃക്കാക്കരയിലെ ഈ ആഭ്യന്തര കലഹം കോണ്‍ഗ്രസ് നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. പരാതിയിന്മേല്‍ കെപിസിസിയോട് എഐസിസി റിപ്പോർട്ട് തേടിയേക്കും. എംഎല്‍എ ഫണ്ട് വിനിയോഗം സംബന്ധിച്ച ആരോപണങ്ങള്‍ ഗൗരവകരമാണെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തല്‍.
SUMMARY: Complaint filed against Uma Thomas to AICC leadership
















