ന്യൂഡൽഹി: ഔദ്യോഗിക പരിപാടികളില്‍ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശത്തിനെതിരെ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്. ആദ്യത്തെ രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാൻ കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗത്തില്‍ തീരുമാനിച്ചു. പാർട്ടി യോഗങ്ങളിലും പരിപാടികളിലും വന്ദേമാതരത്തിന്‍റെ ആദ്യ രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന 1937-ലെ കോണ്‍ഗ്രസ് പ്രവർത്തക സമിതിയുടെ പ്രമേയം തുടർന്നും പിന്തുടരാനാണ് തീരുമാനം.
കോണ്‍ഗ്രസിന്‍റെ ഈ തീരുമാനത്തിനെതിരെ ബിജെപി രൂക്ഷവിമർശനവുമായി രംഗത്തെത്തി. കോണ്‍ഗ്രസ് ഒരു “പുതിയ മുസ്ലിം ലീഗ്” ആയി മാറിയിരിക്കുകയാണെന്ന് ബിജെപി ദേശീയ വക്താവ് സുധാൻഷു ത്രിവേദി ആരോപിച്ചു. ഈ തീരുമാനം കോണ്‍ഗ്രസിന്‍റെ രാജ്യസ്നേഹത്തെയും കൂറിനെയും ചോദ്യം ചെയ്യുന്നതാണെന്നും സുധാൻഷു ത്രിവേദി കുറ്റപ്പെടുത്തി. സ്വാതന്ത്ര്യസമരത്തിന്‍റെ ഏക അവകാശികളാണെന്ന കോണ്‍ഗ്രസിന്‍റെ വാദം ഈ തീരുമാനത്തോടെ തകർന്നു. ഭരണഘടനയ്ക്കും പാർലമെന്റിനും രാജ്യത്തിനും മുകളിലായിട്ടാണ് പാർട്ടിയെ അവർ പരിഗണിക്കുന്നതെന്ന് തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വന്ദേമാതരം പൂർണമായി ആലപിക്കുന്നതിനെ എതിർക്കാൻ 1931-ല്‍ മുസ്ലിം ലീഗ് കാണിച്ച അതേ പിടിവാശിയാണ് ഇപ്പോള്‍ കോണ്‍ഗ്രസും കാണിക്കുന്നതെന്ന് ബിജെപി വക്താവ് ആരോപിച്ചു. എന്നാല്‍ ദേശീയഗീതത്തെയും ദേശീയഗാനത്തെയും ബിജെപി രാഷ്ട്രീയ വത്കരിക്കുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തിരിച്ചടിച്ചു. വന്ദേമാതരം തങ്ങള്‍ക്ക് വൈകാരികമായ വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വന്ദേമാതരത്തില്‍ പാർട്ടിയുടെ നിലപാട് 1937-ല്‍ മുൻനിര നേതാക്കള്‍ എടുത്ത തീരുമാനത്തിന് അനുസൃതമാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. മഹാത്മാഗാന്ധി, ജവഹർലാല്‍ നെഹ്റു, രബീന്ദ്രനാഥ ടാഗോർ, സുഭാഷ് ചന്ദ്ര ബോസ്, സർദാർ വല്ലഭായ് പട്ടേല്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് രണ്ട് ചരണങ്ങള്‍ ആലപിച്ചാല്‍ മതിയെന്ന തീരുമാനം എടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
SUMMARY: Congress stands firm on the stance that ‘Vande Mataram’ need not be sung in its entirety















