ന്യൂഡൽഹി: തുടർച്ചയായ ബോംബ് ഭീഷണികൾ ഉണ്ടായതിനെത്തുടർന്ന് ഡൽഹിയിലെ എല്ലാ മെട്രോ സ്റ്റേഷനുകളിലും പ്രധാന സ്ഥലങ്ങളിലും സുരക്ഷാശക്തമാക്കിയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഡൽഹി സെക്രട്ടേറിയറ്റ്, ഡൽഹി നിയമസഭ, ചെങ്കോട്ട, രണ്ട് സ്കൂളുകൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾക്ക് നേരയാണ് ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചത്. എന്നാലിത് വ്യാജമാണെന്ന് സുരക്ഷാ ഏജൻസികൾ നടത്തിയ പരിശോധനയിൽ തെളിഞ്ഞു.
ഭീഷണി സന്ദേശങ്ങൾ ലഭിച്ച ഉടൻ തന്നെ എല്ലാ മെട്രോ സ്റ്റേഷനുകളിലും പരിശോധന ശക്തമാക്കി. ഡൽഹി പോലീസും മെട്രോ സുരക്ഷാ വിഭാഗവും ചേർന്ന് സ്റ്റേഷനുകളിൽ കർശനമായ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ ബാഗുകളും മറ്റും കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ട്.
സംശയാസ്പദമായ രീതിയിൽ എതെങ്കിലും വസ്തുക്കളോ വ്യക്തികളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്ന് യാത്രക്കാർക്ക് നിർദ്ദേശം നൽകി. നേരത്തെ ഫെബ്രുവരി ഒൻപതിന് ഡൽഹിയിലെ ഒൻപതോളം സ്‌കൂളുകൾക്കും സമാനമായ രീതിയിൽ ബോംബ് ഭീഷണി ലഭിച്ചിരുന്നു.
പാർലമെന്റിന് നേരെയും ആക്രമണം ഉണ്ടാകുമെന്ന് സന്ദേശങ്ങളിൽ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് തലസ്ഥാനത്തെ ഗതാഗത സംവിധാനങ്ങളിൽ സുരക്ഷാ മുൻകരുതലുകൾ വർദ്ധിപ്പിച്ചത്.
SUMMARY : Continued bomb threats; Security has been beefed up at Delhi Metro stations















