ഡല്‍ഹി: ലോക്‌സഭയിലെ പ്രതിഷേധത്തില്‍ പ്രതിപക്ഷ എംപിമാർക്ക് എതിരെ കടുത്ത നടപടിയുമായി സ്പീക്കർ ഓം പ്രകാശ് ബിർള. കേരളത്തിലെ എംപിമാരായ ഹൈബി ഈഡനും ഡീൻ കുര്യാക്കോസും ഉള്‍പ്പെടെ എട്ട് എംപിമാരെ സസ്പെൻഡ് ചെയ്തു. സഭാ നടപടികള്‍ തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ നടപടി സ്വീകരിച്ചത്.
മാണിക്കം ടാഗോർ, അമരീന്ദർ സിംഗ് രാജ വാറിംഗ്, ഗുർജീത് സിംഗ് ഔജില, പ്രശാന്ത് പഡോലെ, സി. കിരണ്‍ റെഡ്ഡി, എസ്. വെങ്കിടേശൻ എന്നിവരാണ് സസ്‌പെൻഡ് ചെയ്യപ്പെട്ട് മറ്റു എംപിമാർ. എം.എം. നരവനെയുടെ ഓർമക്കുറിപ്പിലെ ഭാഗങ്ങള്‍ ഉദ്ധരിച്ച് ഒരു ലേഖനം സഭയില്‍ വായിക്കാൻ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ശ്രമിച്ചതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്.
ഇത് സംബന്ധിച്ച രേഖകള്‍ താൻ സാക്ഷ്യപ്പെടുത്തിയതാണെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചെങ്കിലും, ഇത് പരിശോധനയ്ക്കായി സമർപ്പിക്കാനാണ് സ്പീക്കറുടെ പാനലിലുണ്ടായിരുന്ന പ്രസാദ് തെന്നെട്ടി നിർദ്ദേശിച്ചത്. ലോക്‌സഭ പ്രക്ഷുബ്ധമായതോടെ എംപിമാർ സഭയുടെ നടുത്തളത്തിലിറങ്ങി പേപ്പറുകള്‍ കീറി സ്പീക്കറുടെ ഇരിപ്പിടത്തിന് നേരെ എറിയുകയിരുന്നു.
എംപിമാർ സെക്രട്ടറി ജനറലിന്റെ മേശപ്പുറത്ത് കയറിയും പ്രതിഷേധം ഉയർത്തി. പാർലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു എംപിമാർക്കെതിരെ പ്രമേയം അവതരിപ്പിക്കുകയും ശബ്ദവോട്ടോടെ സഭ പ്രമേയം പാസാക്കുകയായിരുന്നു. എംപിമാരുടെ സസ്‌പെൻഷനില്‍ പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പാർലമെന്റ് മന്ദിരത്തിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു. ഈ സമ്മേളന കാലയളവിലേക്കാണ് എംപിമാരെ സസ്‌പെൻഡു ചെയ്തിരിക്കുന്നത്.
SUMMARY: Protest in Lok Sabha: Eight MPs including Hibi Eden and Dean Kuriakose suspended














