ബെംഗളൂരു: ബെംഗളൂരുവിൽ വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡിൻ്റെ (ബി. ഡബ്ല്യൂ.എസ്.എസ്.ബി.) മലിനജല സംസ്കരണ പ്ലാന്റിന്റെ ടാങ്കിൽ വീണ് എൻജിനീയർക്കും ടെക്നീഷ്യനും മരിച്ചു. വർത്തൂരിനടുത്തുള്ള ബെളെഗെരെയിലെ പ്ലാന്റിന്റെ അറ്റകുറ്റപ്പണിക്കിടെയായിരുന്നു അപകടം. തമിഴ്‌നാട് സ്വദേശിയായ എൻജിനിയർ അഖിലേഷ്, ബിഹാർ സ്വദേശിയായ ടെക്നീഷ്യൻ ബ്രിജേഷ് എന്നിവരാണ് മരിച്ചത്. മറ്റൊരു തൊഴിലാളിയായ കാർത്തിക്കിനെ രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകീട്ട് അഞ്ചു മണിയോടെ അറ്റകുറ്റപ്പണികൾക്കായി ഇറങ്ങുന്നതിനിടെയാണ് അപകടം.മൂന്നു പേരും 40 അടി താഴ്ചയുള്ള ടാങ്കിലേക്ക് അബദ്ധത്തിൽ വീഴുകയായിരുന്നു. അഗ്നിരക്ഷാ സേനക്കൊപ്പം ദേശീയ ദുരന്തനിവാരണസേനാംഗങ്ങളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ബി.ഡബ്ല്യു.എസ്.എസ്.ബി. ചെയർപേഴ്സൺ മഞ്ജുള ശനിയാഴ്ച സംഭവസ്ഥലം സന്ദർശി ച്ചു. സംഭവത്തെപ്പറ്റി അന്വേഷണം നടത്താൻ സമിതിയെ നിയോഗിച്ചു. അപകടത്തിന് ഉത്തരവാദികളായവരുടെ പേരിൽ കർശനനടപടി സ്വീകരിക്കുമെന്ന് ചെയർപേഴ്സൺ പറഞ്ഞു.
SUMMARY: Engineer and technician die after falling into sewage treatment tank















