ബെംഗളൂരു: ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്തിന് നേരെ ബോംബാക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍. ന്യൂ ബെല്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഐ എസ് ആര്‍ ഒ ആസ്ഥാനമായ അന്തരീക്ഷ ഭവന് നേരെ വ്യാജ ബോംബ് ഭീഷണി മുഴക്കിയയാളാണ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്ന് പിടിയിലായത്. ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.സാങ്കേതിക പരിശോധനകളിലൂടെയും ഡിജിറ്റൽ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിയുടെ പക്കൽ നിന്ന് ഇലക്ട്രോണിക് ഡിവൈസ് പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു. ഗാസിയാബാദിൽ നിന്ന് ഇയാളെ ബെംഗളൂരുവിൽ എത്തിച്ചു.
ഇന്നലെയാണ് (ജൂലൈ 2) ബെംഗളൂരുവിലെ ന്യൂ ബെൽ റോഡിലുള്ള ഐഎസ്‌ആർഒ ആസ്ഥാനത്തേക്ക് ബോംബ് ഭീഷണി സന്ദേശം എത്തിയത്. ഇ-മെയിൽ വഴിയായിരുന്നു സന്ദേശം അയച്ചത്. ആസ്ഥാനത്ത് ബോംബ് വച്ചിട്ടുണ്ടെന്നും സ്ഥാപനം തകർക്കുമെന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്.
സംഭവം അറിഞ്ഞ ഉടൻ തന്നെ പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്ത് എത്തി ജീവനക്കാരെ ഓഫിസിൽ നിന്ന് ഒഴിപ്പിക്കുകയും പരിശോധന നടത്തുകയും ചെയ്‌തിരുന്നു. പരിശോധനയിൽ സ്‌ഫോടക വസ്‌തുക്കളോ സംശയാസ്‌പദമായ വസ്‌തുക്കളോ ഒന്നും തന്നെ സ്ഥലത്ത് നിന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നു ഐഎസ്ആർഓ അഡ്മിനിസ്ട്രേറ്ററുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രത്യേക അന്വേഷണം സംഘം നടത്തിയ ഡിജിറ്റൽ പരിശോധനയിലാണ് ഭീഷണി സന്ദേശം ഗാസിയാബാദിൽ നിന്നുമാണെന്ന് കണ്ടെത്താൻ കഴിഞ്ഞത്. പിന്നീട് സംഘം ഗാസിയാബാദിൽ എത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
SUMMARY: Fake bomb threat against ISRO headquarters in Bengaluru; Suspect arrested















