കൊച്ചി: ശബരിമല തന്ത്രി കണ്ഠരര് രാജീവര് തന്റെ സ്ഥാപനത്തില്‍ രണ്ടരക്കോടി നിക്ഷേപിച്ചുവെന്നത് വെറും ആരോപണം മാത്രമമാണെന്നും തന്ത്രിയെയോ കുടുംബത്തെയോ കണ്ടിട്ടില്ലെന്നും നെടുമ്പറമ്പില്‍ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമയും കേരള കോണ്‍ഗ്രസ് (എം) നേതാവുമായ എൻ എം രാജു. സ്ഥാപനത്തിലും വീട്ടിലും റെയ്ഡ് നടത്തിയ ഇഡിയോട് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
പത്തനംതിട്ട എം പി ആന്റോ ആന്റണിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവും എൻ എം രാജു ഉയർത്തി. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി രണ്ടുമാസത്തിനകം തരാമെന്ന ഉറപ്പില്‍ ആന്റോ ആന്റണി രണ്ടുകോടി രൂപ വാങ്ങിയെന്നും എന്നാല്‍ ഏഴുവർഷം കഴിഞ്ഞിട്ടും അതില്‍ 20 ലക്ഷം മാത്രമാണ് തന്നതെന്നുമാണ് അദ്ദേഹം ആരോപിച്ചത്.
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കാലത്ത് ആന്റോ ആന്റണിയും ഭാര്യയും പണമാവശ്യപ്പെട്ട് ഓഫീസിലും വീട്ടിലും പലതവണ വന്നിരുന്നു. തുടർന്നാണ് പ്രചാരണാവശ്യങ്ങള്‍ക്കായി രണ്ടുകാേടി പലിശയ്ക്ക് നല്‍കിയത്. രണ്ടുമാസത്തിനകം തിരികെ നല്‍കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഏഴുവർഷം കഴിഞ്ഞിട്ടും പണം മുഴുവൻ നല്‍കിയിട്ടില്ല. ഈടൊന്നും നല്‍കാതെയാണ് പണം നല്‍കിയത്. വ്യക്തിപരമായ ബന്ധത്തിന്റെ പുറത്തായിരുന്നു ഓഫീസിലെ അക്കൗണ്ട് വഴി ഈ പണം നല്‍കിയത്. നിക്ഷേപകരുടെ പണമാണ് നല്‍കിയത്. ഈ വിവരങ്ങള്‍ ഇ ഡിയെയും ക്രൈംബ്രാഞ്ചിനെയും അറിയിച്ചു.
തന്റെ സ്ഥാപനം വലിയ പ്രതിസന്ധി നേരിട്ട ഘട്ടത്തില്‍ മകള്‍ ഉള്‍പ്പെടെ എം പിയുടെ വീട്ടില്‍ചെന്ന് പണം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നല്‍കാൻ തയ്യാറായില്ല. ആയിരം തവണയെങ്കിലും പണത്തിനായി അദ്ദേഹത്തെ സമീപിച്ചിട്ടുണ്ട്’- രാജു ആരോപിച്ചു. പണം തിരികെ ലഭിക്കണമെന്ന ആഗ്രഹം ഉള്ളതുകൊണ്ടാണ് ഇതുവരെ പോലീസില്‍ പരാതി നല്‍കാതിരുന്നതെന്നും ഇപ്പോള്‍ ഈ വിഷയം പരസ്യമാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
SUMMARY: Finance company owner accuses MP Anto Antony of financial fraud















