കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റിനു സമീപം പുതിയ കോവിലകം പറമ്പിൽ യുവാവിനെ വീടിനുള്ളിൽ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബന്ധു കസ്റ്റഡിയിൽ. പുതിയ കോവിലകം പറമ്പ് നഗറിൽ ബിജുവിനെ (38) ആണ് ഞായറാഴ്ച പുലർച്ചെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കേസിൽ കോഴിക്കോട് മാങ്കാവ് കൊളങ്ങരപ്പീടിക സ്വദേശിയായ 22 വയസ്സുകാരൻ ആണ് കസ്റ്റഡിയിലായത്. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടിക്കൂടിയത്. ശരീരത്തിൽ 45 കുത്തുകൾ ഏറ്റാണ് ബിജു മരിച്ചത്. 18 കുത്തുകളും കഴുത്തിലായിരുന്നു. മൂർച്ചയുള്ള കത്തിയുപയോഗിച്ചാണ് കൊലപാതകം നടത്തിയത്.
വ്യക്തിവൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചത് എന്നാണ് സൂചന. ടൗൺ അസി. പോലീസ് കമീഷണറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. ലഹരി മാഫിയയാണ് കൊലക്ക് പിന്നിലെന്ന കുടുംബത്തിന്റെ ആരോപണം കമീഷണർ എ.പി.ഷൗക്കത്തലി നേരത്തെ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിയെന്നു സംശയിക്കുന്ന യുവാവിനെ തിങ്കളാഴ്ച രാത്രി പോലീസ് കസ്റ്റഡിയിൽ എടുത്തത്. സബ് ഇൻസ്പക്ടർ ജിമ്മി, എസ്.ഐ നിമിൻ കെ. ദിവാകരൻ, ക്രൈംസ്‌ക്വാഡ് അംഗങ്ങൾ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഞായറാഴ്ച പുലർച്ചെയാണ് രക്തം വാർന്ന നിലയിൽ ബിജുവിന്റെ മൃതദേഹം കണ്ടെത്തിത്. പശുവിനെ കറക്കാനായി രാവിലെ അമ്മ വിളിച്ചിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് നോക്കുമ്പോഴാണ് മുറി പുറത്തു നിന്ന് കുറ്റിയിട്ട നിലയിൽ കണ്ടത്. പുറത്തുപോയി കാണുമെന്നു കരുതിയെങ്കിലും കുറച്ചുസമയം കഴിഞ്ഞും കാണാത്തതിനെ തുടർന്ന് മുറി തുറന്നു നോക്കുമ്പോഴാണ് ബിജുവിനെ രക്തം വാർന്നു മരിച്ച നിലയിൽ കണ്ടെത്തിയത്.
SUMMARY: Relative arrested for stabbing youth in camp, not drug-related
















