തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ രോഗികള്‍ മരിച്ചെന്ന ആരോപണവുമായി ബന്ധുക്കള്‍. ബൈക്ക് അപകടത്തെത്തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച നെയ്യാറ്റിൻകര സ്വദേശി സനീഷിന്റെയും ഓയൂർ സ്വദേശി കൃഷ്‌ണൻകുട്ടിയുടെയും ബന്ധുക്കളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
തീപിടിത്തത്തിനിടെ ജീവൻരക്ഷാ ഉപകരണങ്ങള്‍ മാറ്റിയതാണ് സനീഷിന്റെ നില വഷളാകാൻ കാരണമെന്നാണ് ബന്ധുക്കളുടെ പരാതി. നില മെച്ചപ്പെട്ട് വന്നിരുന്ന സനീഷ് പൊടിയരിക്കഞ്ഞി കുടിച്ച് തുടങ്ങിയിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. കൃഷ്‌ണൻകുട്ടിയുടെ നില വഷളായതും ഐസിയു മാറ്റത്തിന് ശേഷമാണെന്ന് ബന്ധു ആരോപിച്ചു.
മാർച്ച് 17നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തില്‍ തീപിടിത്തം ഉണ്ടായത്. തുടർന്ന് ഐസിയുവില്‍ ചികിത്സയിലായിരുന്ന രോഗികളെയും സ്റ്റാഫിനെയും മാറ്റിയിരുന്നു. പിന്നീട് രോഗികളെല്ലാം സുരക്ഷിതരാണെന്ന് അറിയിച്ചിരുന്നുവെങ്കിലും തൊട്ടടുത്ത മണിക്കൂറുകളില്‍ അഞ്ചുപേർ മരിച്ചു.
തീപിടിത്തം ഉണ്ടായ ദിവസം 12.45നാണ് കൃഷ്‌ണൻകുട്ടി മരിച്ചത്. പിറ്റേദിവസമാണ് സനീഷ് മരിച്ചത്. ഓട്ടോ ഡ്രൈവർ അബ്‌ദുള്‍ റഹീം, ചിറയിൻകീഴ് സ്വദേശി ഓമന, ബാലരാമപുരം സ്വദേശി ശ്രീധരൻ എന്നിവരാണ് മരിച്ച മറ്റ് മൂന്നുപേർ. എന്നാല്‍, ഈ ആരോപണങ്ങളെയെല്ലാം മെഡിക്കല്‍ കോളേജ് അധികൃതർ നിഷേധിച്ചിരിക്കുകയാണ്. രോഗികളെയെല്ലാം കൃത്യമായാണ് മറ്റ് ഐസിയുവിലേക്ക് മാറ്റിയതെന്നും തീപിടിത്തം മരണകാരണമായിട്ടില്ലെന്നും അധികൃതർ വിശദീകരിച്ചു.
SUMMARY: Fire at Thiruvananthapuram Medical College; Five patients allegedly died















