കൊല്ലം: ഡോക്ടർ വന്ദനാദാസ് കൊല്ലപ്പെട്ട കേസില്‍ പ്രതി സന്ദീപിന്റെ ശിക്ഷ വിധിച്ചു കോടതി. പ്രതിക്ക് ജീവപര്യന്തം ശിക്ഷയാണ് കൊല്ലം അഡീഷണല്‍ സെഷൻസ് കോടതി വിധിച്ചത്. ഒരു ലക്ഷം റോപ്പാ പിഴയും അടക്കണം. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കോടതിയില്‍ 70 ല്‍ അധികം സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. തുടർന്നാണ് കോടതി ഇന്ന് നിർണായകമായ ശിക്ഷ വിധിച്ചത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിക്കിടെയാണ് ഡോ.വന്ദന ദാസിന് കുത്തേല്‍ക്കുന്നത്. ചികിത്സയ്ക്കായി പൂയപ്പള്ളി പോലീസ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച സ്കൂള്‍ അധ്യാപകനായിരുന്ന വെളിയം ചെറുകരക്കോണം സ്വദേശി സന്ദീപ് (44) അക്രമാസക്തനായി ആശുപത്രിയിലെ സർജിക്കല്‍ കത്തി ഉപയോഗിച്ച് വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തി എന്നാണ് കേസ്. 2023 മേയ് 10ന് പുലർച്ചെയാണ് വന്ദന മരിക്കുന്നത്.
സന്ദീപിന്റെ ആക്രമണത്തില്‍ മൂന്നു പോലീസുകാർ ഉള്‍പ്പെടെ അഞ്ചു പേർക്കു പരുക്കേറ്റിരുന്നു. കേസില്‍ 70ല്‍ ഏറെ സാക്ഷികളെ വിസ്തരിച്ചു. 207 രേഖകള്‍ പ്രോസിക്യൂഷൻ ഹാജരാക്കി. പ്രതിക്കെതിരെ പ്രോസിക്യൂഷൻ ആരോപിച്ച കുറ്റങ്ങളെല്ലാം നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. പ്രതിക്ക് മാനസിക വൈകല്യം ഉണ്ടെന്ന വാദവും കോടതി തള്ളിയിരുന്നു. അപൂർവങ്ങളിൽ അപൂർവമായി കണക്കാക്കണമെന്നും, പ്രതി സന്ദീപിന് വധശിക്ഷ നല്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.
SUMMARY: Dr. Vandanadas murder case: Accused Sandeep sentenced to life imprisonment and fined Rs. 1 lakh















