ബെംഗളൂരു: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കർണാടക (എൻ.ഐ.ടി.കെ.) മംഗളൂരു സൂറത്കൽ കാമ്പസിലെ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്നു 50-ലേറെ വിദ്യാർഥികളെ കാമ്പസിനുള്ളിലെ ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. അതേസമയം ആരുടെയും നില ഗുരുതരമല്ല.
കാമ്പസിൽ നടന്ന വിരാസത് എന്ന സാംസ്‌കാരിക പരിപാടിയോടനുബന്ധിച്ച് താത്കാലികമായൊരുക്കിയ ഭക്ഷ്യശാലയിൽനിന്നാണ് വിഷബാധയേറ്റതെന്നാണ് അധികൃതരുടെ വിശദീകരണം. തുടര്‍ന്നു കാമ്പസിൽ മാംസാഹാരം നിരോധിച്ചു. ഭക്ഷ്യവിഷബാധയെത്തുടർന്ന് കാമ്പസിൽ നടക്കേണ്ടിയിരുന്ന വിവിധ മത്സരങ്ങളും പരീക്ഷകളും മാറ്റിവെച്ചു.
മലയാളി വിദ്യാര്‍ഥികള്‍ ഏറെയുള്ള കാമ്പസാണ് സൂറത്കല്ലിലേത്. കാമ്പസിലെ കുടിവെള്ളമാണ് പ്രശ്‌നത്തിനു കാരണമെന്ന് വിദ്യാർഥികൾ ആരോപിച്ചു. എല്ലാവർഷവും വേനൽക്കാലമാകുന്നതോടെ വെള്ളത്തിന് നിറംമാറ്റവും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാറുണ്ടെന്നും വിദ്യാർഥികൾ പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും വേനൽക്കാലത്തുണ്ടാകുന്ന കുടിവെള്ള പ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണണമെന്നുമാണ് രക്ഷിതാക്കളും ആവശ്യപ്പെടുന്നത്.
SUMMARY: Food poisoning at Suratkal NITK campus hostel















