
ബെംഗളൂരു: ഹൊസ്‌കോട്ടെ താലൂക്കിലെ ഇ മുത്സാന്ദ്രയില്‍ കാർബൺ മോണോക്സൈഡ് ശ്വസിച്ച് യുവാക്കളായ നാല് അസം തൊഴിലാളികൾ മരിച്ചു. ശനിയാഴ്ച രാവിലെയാണ് ഇവരെ വാടക ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വായുസഞ്ചാരമില്ലാത്ത മുറിയിൽ വെച്ചിരുന്ന സ്റ്റൗവില്‍ നിന്നുള്ള കാർബൺ മോണോക്സൈഡ് (CO) ശ്വസിച്ചാണ് ഇവർ മരിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
ജയന്ത് സിന്ധെ, നിരേന്ദ്രനാഥ്, ടൈഡ്, ധനഞ്ജയ് ടൈഡ് എന്നിവരാണ് മരിച്ചത്. നാലുപേരും 20 നും 22 നും ഇടയിൽ പ്രായമുള്ളവരാണ്. അടുത്തുള്ള കൊക്കകോള വെയർഹൗസിൽ ലോഡിംഗ്, അൺലോഡിംഗ് തൊഴിലാളികളായി ജോലി ചെയ്തിരുന്നവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്ച രാവിലെ ഇവര്‍ ജോലിസ്ഥലത്ത് എത്താത്തതിനെ തുടർന്നാണ് ദുരന്തം പുറത്തറിഞ്ഞത്. സഹപ്രവർത്തകർ ലേബർ ഷെഡിൽ എത്തി നോക്കിയപ്പോൾ വാതിൽ അകത്തു നിന്ന് പൂട്ടിയിരിക്കുന്നത് കണ്ടു. വിളിച്ചുവെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് നാലുപേരും മരിച്ച നിലയില്‍ കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്നു പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി വൈകിയും തൊഴിലാളികൾ മുറിയില്‍ പാചകം ചെയ്തിരുന്നുവന്നു പോലീസ് കണ്ടെത്തി. രാത്രിയിലെ തണുപ്പ് ഒഴിവാക്കാൻ തൊഴിലാളികൾ എല്ലാ ജനലുകളും വാതിലുകളും കർശനമായി അടച്ചിട്ടിരുന്നു. ഷെഡ് പൂർണ്ണമായും വായുസഞ്ചാരമില്ലാത്തതായിരുന്നു. പാചക വാതകം കാർബൺ മോണോക്സൈഡ് അടിഞ്ഞുകൂടാൻ കാരണമായതായി സംശയിക്കുന്നു. ഉറക്കത്തിൽ ബോധം നഷ്ടപ്പെടുകയും ശ്വാസംമുട്ടിമരണം സംഭവിച്ചിരിക്കമെന്നും പോലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി പ്രാദേശിക സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സുലിബെലെ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
SUMMARY: Four Assamese workers die of carbon monoxide poisoning in Bengaluru’s Hoskote














