ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം ബോർഡ് പ്രതിക്കൂട്ടിൽ

തിരുവനന്തപുരം: ശബരിമലയിലെ സ്വർണമോഷണ കേസില്‍ അന്വേഷണം ദേവസ്വം ബോർഡ് അംഗങ്ങളിലേക്കും. കട്ടിളയിലെ സ്വർണാപഹരണം സംബന്ധിച്ച രണ്ടാം കേസിലെ എഫ്.ഐ.ആറിലാണ് ദേവസ്വം ബോർഡ് അംഗങ്ങളെയും പ്രതികളാക്കിയിരിക്കുന്നത്. ബോർഡ് അംഗങ്ങള്‍ ഗൂഢാലോചന നടത്തിയെന്നും ഇതിലൂടെ ബോർഡിന് നഷ്ടമുണ്ടായെന്നും എഫ്‌ഐആറില്‍ പറയുന്നു.

കട്ടിള പാളികള്‍ മാറ്റിയത് ബോർഡ് അംഗങ്ങളുടെ അറിവോടെയാണെന്നും എഫ്‌ഐആറിലുണ്ട്. 2019- ലെ ദേവസ്വം കമ്മീഷണർ എൻ.വാസുവും കട്ടിളപ്പാളി സ്വർണ്ണക്കവർച്ച കേസില്‍ പ്രതിയാണ്. അതേസമയം, വ്യവസ്ഥാപിതമല്ലാത്ത ഒരു കാര്യവും ബോർഡ് ചെയ്തിട്ടില്ലെന്നും നിയമപരമായി അന്വേഷണത്തെ നേരിടുമെന്നും മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ.പത്മകുമാർ പറഞ്ഞു.

തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ ഏത് ശിക്ഷയും നേരിടാൻ തയ്യാറാണ്. വീഴ്ചയുണ്ടായോ എന്ന് കോടതി പരിശോധിക്കട്ടെ. നിയമപരമായോ ആചാരപരമായോ വീഴ്ച തന്റെ ബോർഡിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഒറ്റപ്പെടുത്തി ആക്രമിക്കാനാണ് തീരുമാനമെങ്കില്‍ നടക്കില്ല.എഫ്‌ഐആറിനെക്കുറിച്ച്‌ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. മാധ്യമങ്ങള്‍ പത്മകുമാറിലേക്ക് അന്വേഷണമെത്തിക്കാൻ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

SUMMARY: Gold theft: Devaswom Board accused

LEAVE A REPLY

Please enter your comment!
Please enter your name here