ബെംഗളൂരു: പട്ടികവർഗ ക്ഷേമ മന്ത്രി ബി നാഗേന്ദ്ര നൽകിയ രാജി കർണാടക ഗവർണർ താവർചന്ദ് ഗെലോട്ട് സ്വീകരിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള മഹർഷി വാൽമീകി കോർപ്പറേഷനിൽ നിന്ന് അനധികൃതമായി പണം കൈമാറ്റം ചെയ്തെന്ന ആരോപണത്തെ തുടർന്ന് നാഗേന്ദ്ര വ്യാഴാഴ്ചയാണ് രാജിവച്ചത്.
രാജി സ്വീകരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഗവർണറോട് ശുപാർശ ചെയ്തിരുന്നു. 87 കോടി രൂപയുടെ ഫണ്ട് ദുർവിനിയോഗം ചെയ്തതുമായി ബന്ധപ്പെട്ട്, കർണാടക മഹർഷി വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷൻ ലിമിറ്റഡിലെ ജീവനക്കാരൻ ചന്ദ്രശേഖർ പി. ആത്മഹത്യ ചെയ്തതോടെയാണ് അഴിമതി പുറത്താകുന്നത്.
ചന്ദ്രശേഖറിന്റെ ആത്മഹത്യ കുറിപ്പിൽ, തനിക്കെതിരെയുള്ള മേലുദ്യോഗസ്ഥരുടെ സമ്മർദ്ദത്തെക്കുറിച്ച് പരാമർശിച്ചിരുന്നു. ഫണ്ട് അനധികൃതമായി കൈമാറാൻ മന്ത്രി ഉൾപ്പെടെയുള്ളവർ നിർദേശിച്ചതായും ആരോപണമുയർന്നിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാന പോലീസും സിബിഐയും എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്.
TAGS: KARNATAKA POLITICS
KEYWORDS: Governor accepts minister nagendras resignation