തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കല്‍ കോളജ് ഡോക്ടേഴ്‌സ് സമരം കടുപ്പിക്കാൻ തീരുമാനിച്ചതിനിടെ ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ആരോഗ്യ മന്ത്രിയുടെ ചേമ്പറിലാണ് ചർച്ച. ശമ്പള കുടിശ്ശിക അനുവദിക്കുക എന്നതാണ് ഡോക്ടർമാർ ഏറ്റവും പ്രധാനമായും മുന്നോട്ടുവെക്കുന്ന ആവശ്യം.
കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചയാകും. ചർച്ചയില്‍ തീരുമാനം ആയില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് ഡോക്ടർമാർ കടക്കും. വിവിധ ആവശ്യങ്ങളുന്നയിച്ച് കെജിഎംസിടിഎയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് ഡോക്ടേഴ്‌സ് റിലേ ഒ പി ബഹിഷ്‌കരണം അടക്കമുള്ള സമരങ്ങള്‍ നടത്തിവരികയാണ്.
13 ന് ഒപി ബഹിഷ്‌കരണം തീരുമാനിച്ചിരിക്കെയാണ് ആരോഗ്യമന്ത്രിയുടെ ചർച്ചയ്ക്കായുള്ള ക്ഷണം. ശമ്പള കുടിശ്ശിക ലഭ്യമാക്കുക, മെഡിക്കല്‍ കോളജുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ആശുപത്രി സംരക്ഷണ നിയമം നടപ്പിലാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂലൈ ഒന്ന് മുതലാണ് സർക്കാർ മെഡിക്കല്‍ കോളജുകളിലെ ഡോക്ടർമാർ സമരം ആരംഭിച്ചത്.
പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കാതെ, അധ്യാപനം നിർത്തിവച്ചുള്ള സമരമുറയില്‍ നിന്ന് സർക്കാർ മുഖം തിരിച്ചതിനാലാണ് ഒ പി നിർത്തിവച്ചുള്ള സമരത്തിലേക്ക് കെജിഎംസിടിഎ കടന്നത്. ഒപി നിർത്തിവെച്ചുള്ള സമരത്തിനോടും മുഖം തിരിക്കുന്ന സമീപനമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്.
ഇതോടെയാണ് അനിശ്ചിതകാല സമരത്തിലേക്ക് കടക്കാനൊരുങ്ങുന്നതെന്ന് കെജിഎംസിടിഎ ഭാരവാഹികള്‍ പറഞ്ഞു. ആരോഗ്യമന്ത്രിയുമായുള്ള ചർച്ചയില്‍ പ്രതീക്ഷയുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
SUMMARY: Government medical college doctors’ strike: Health Minister calls for discussion













