ബെംഗളൂരു: സംസ്ഥാനത്തെ നഴ്സിംഗ് കോളേജുകളിൽ ഫീസ് നിരക്ക് നിയന്ത്രിക്കുന്നതിനായി റെഗുലേറ്ററി കമ്മിറ്റി രൂപീകരിച്ചതായി മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരൺ പ്രകാശ് പാട്ടീൽ അറിയിച്ചു. നഴ്സിംഗ് കോളേജുകളിൽ വിദ്യാർഥികളിൽ നിന്നും അമിത ഫീസ് ഈടാക്കുന്നുണ്ടെന്ന പരാതി വ്യാപകമായതിനെ തുടർന്നാണ് നടപടി.
സംസ്ഥാനത്തുടനീളമുള്ള നഴ്‌സിംഗ് കോളേജുകളുടെ ഫീസ് ഘടന നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. അമിത ഫീസ് ഈടാക്കുന്നത് സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് നഴ്‌സിംഗ് സ്ഥാപനങ്ങളുടെ അവലോകന യോഗത്തിൽ മന്ത്രി ചൂണ്ടിക്കാട്ടി.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയിൻ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പുതുതായി രൂപീകരിച്ച അഞ്ചംഗ ഫീസ് നിയന്ത്രണ സമിതിയെ ഫീസ് ഘടന പരിശോധിക്കാൻ ചുമതലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ നിർദ്ദേശിച്ച പരിധിക്കപ്പുറം ഫീസ് ഈടാക്കുന്നതായി കണ്ടെത്തിയ കോളേജിൻ്റെ അവശ്യ സർട്ടിഫിക്കറ്റും ഫീസിബിലിറ്റി സർട്ടിഫിക്കറ്റും (ഇസി ആൻഡ് എഫ്‌സി) പിൻവലിക്കുമെന്നും പാട്ടീൽ മുന്നറിയിപ്പ് നൽകി.
നിലവിൽ, സർക്കാർ ക്വാട്ടയിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് പ്രതിവർഷം 10,000 രൂപയും മാനേജ്‌മെൻ്റ് ക്വാട്ടയിൽ ഒരു ലക്ഷം രൂപയും കർണാടക ഇതര വിദ്യാർഥികൾക്ക് 1.40 ലക്ഷം രൂപയുമാണ് ഫീസ് ഘടന. സംസ്ഥാനത്തെ 611 നഴ്സിംഗ് കോളേജുകളിലായി 35,000 സീറ്റുകൾ ലഭ്യമാണ്. ഫീസ് ഘടന 20 ശതമാനം വർധിപ്പിക്കണമെന്ന നഴ്‌സിംഗ് കോളേജ് മാനേജ്‌മെൻ്റുകളുടെ അപേക്ഷ അടുത്തിടെ പാട്ടീൽ നിരസിച്ചിരുന്നു.
TAGS: KARNATAKA | NURSING COLLEGES
SUMMARY: Karnataka govt forms fees regulatory committee for nursing colleges