ഡൽഹി: പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയ്ക്ക് തിരിച്ചടിയായി ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. സരിഗമ ഇന്ത്യ ലിമിറ്റഡിന് പകർപ്പവകാശമുള്ള ഗാനങ്ങളും ശബ്ദരേഖകളും അനുമതിയില്ലാതെ ഉപയോഗിക്കുന്നതില്‍ നിന്നും മറ്റു കമ്പനികള്‍ക്ക് ലൈസൻസ് നല്‍കുന്നതില്‍ നിന്നും കോടതി ഇളയരാജയെ വിലക്കി. സരിഗമ നല്‍കിയ ഹർജി പരിഗണിച്ച ജസ്റ്റിസ് തുഷാർ റാവു ഗെഡേലയാണ് ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
1976-നും 2001-നും ഇടയില്‍ വിവിധ ചലച്ചിത്ര നിർമ്മാതാക്കളുമായി ഉണ്ടാക്കിയ കരാറുകള്‍ പ്രകാരം തങ്ങള്‍ക്കാണ് ഈ ഗാനങ്ങളുടെ പൂർണ്ണവും ശാശ്വതവുമായ അവകാശമെന്ന് സരിഗമ കോടതിയില്‍ വാദിച്ചു. എന്നാല്‍, ഇളയരാജ ഈ ഗാനങ്ങള്‍ തന്റെ ഉടമസ്ഥതയിലാണെന്ന് അവകാശപ്പെടുകയും ആമസോണ്‍ മ്യൂസിക്, ഐട്യൂണ്‍സ്, ജിയോ സാവൻ തുടങ്ങിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളില്‍ അപ്‌ലോഡ് ചെയ്യാൻ അനുമതി നല്‍കുകയും ചെയ്തതാണ് നിയമനടപടിക്ക് കാരണമായത്. ഈ നടപടി സരിഗമയ്ക്ക് നികത്താനാവാത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന വാദം കോടതി ശരിവെച്ചു.
പകർപ്പവകാശ നിയമപ്രകാരം ഒരു സിനിമയ്ക്ക് വേണ്ടി സൃഷ്ടിക്കപ്പെടുന്ന സംഗീതത്തിന്റെ ആദ്യ ഉടമസ്ഥാവകാശം അതിന്റെ നിർമ്മാതാവിനായിരിക്കും. ഈ നിർമ്മാതാക്കളില്‍ നിന്ന് സരിഗമ നിയമപരമായി അവകാശം സ്വന്തമാക്കിയിട്ടുണ്ടെന്ന് കോടതി പ്രാഥമികമായി നിരീക്ഷിച്ചു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി ഏകദേശം 134 സിനിമകളിലെ പാട്ടുകളെയാണ് ഈ കോടതി ഉത്തരവ് ബാധിക്കുക. ഹർജിയില്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കാൻ കോടതി ഇളയരാജയോട് നിർദ്ദേശിച്ചിട്ടുണ്ട്. കേസ് ഏപ്രില്‍ രണ്ടിന് വീണ്ടും പരിഗണിക്കും.
SUMMARY: Setback for Ilayaraja; High Court bans use of songs from 134 films















