ചണ്ഡീഗഢ്: കോണ്‍ഗ്രസ് പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ, പഞ്ചാബ് മുൻ എംഎല്‍എ നവ്ജ്യോത് കൗർ സിദ്ദു പാർട്ടി നേതൃത്വത്തിനും രാഹുല്‍ ഗാന്ധിക്കുമെതിരെ ശക്തമായ വിമർശനം ഉയർത്തി രംഗത്ത്. യാഥാർഥ്യത്തില്‍ നിന്നു വിട്ടുനിന്ന് ‘സ്വപ്നലോകത്തില്‍’ കഴിയുന്ന നേതാവാണ് രാഹുല്‍ ഗാന്ധിയെന്നായിരുന്നു നവ്ജ്യോത് കൗർ സിദ്ദുവിന്റെ വിമർശനം.
അദ്ദേഹത്തിന്റെ വാക്കുകളും പ്രവർത്തനങ്ങളും തമ്മില്‍ വലിയ വൈരുദ്ധ്യമുണ്ടെന്നും അവർ ആരോപിച്ചു. പാർട്ടിയുടെ പഞ്ചാബ് ഘടകത്തില്‍ വ്യാപക അഴിമതി നിലനില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ നവ്ജ്യോത് കൗർ, ഈ സാഹചര്യത്തില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പരാജയം ഒഴിവാക്കാനാവില്ലെന്നും പറഞ്ഞു. അടിത്തട്ടിലെ രാഷ്ട്രീയ പ്രവർത്തനങ്ങളില്‍ രാഹുല്‍ ഗാന്ധിക്ക് നേരിട്ടുള്ള പരിചയം ഇല്ലെന്നും, ‘ഗ്രൗണ്ട് സീറോയില്‍’ നടക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കാതെ ഒരു പാർട്ടിയെ നയിക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി മോദിക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കാൻ പോലും വ്യക്തമായ തെളിവുകളില്ലെന്ന് നവ്ജ്യോത് കൗർ പറഞ്ഞു. ‘രാഹുല്‍ ഗാന്ധി സംസാരിക്കുന്നത് നന്നായിരിക്കും, പക്ഷേ പറയുന്നതും ചെയ്യുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്,’ എന്നും അവർ വിമർശിച്ചു. പഞ്ചാബ് കോണ്‍ഗ്രസിലെ അനീതികളെക്കുറിച്ച് രാഹുലിനെ അറിയിക്കാൻ എട്ട് മാസത്തോളം കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ലെന്നും അവർ പറഞ്ഞു.
ടിക്കറ്റുകള്‍ വിറ്റുവെന്നതടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച നവ്ജ്യോത് കൗർ, താഴെത്തട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയാതെ ഒരു നേതാവിന് ആ സ്ഥാനത്ത് ഇരിക്കാനുള്ള അർഹതയില്ലെന്നും തുറന്നടിച്ചു.
SUMMARY: ‘Rahul Gandhi is living in a dream world’: Navjot Kaur Sidhu criticizes















