ഹരാരെ (സിംബാബ്വെ): അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യക്ക് കിരീടം. 100 റണ്‍സിന്റെ ജയം സ്വന്തമാക്കിയാണ് ഇന്ത്യ തങ്ങളുടെ ആറാം കിരീടത്തില്‍ മുത്തമിട്ടത്. ഇന്ത്യ ഉയര്‍ത്തിയ 412 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന്റെ മറുപടി 40.2 ഓവറില്‍ 311 റണ്‍സില്‍ അവസാനിച്ചു. സൂപ്പര്‍താരം വൈഭവ് സൂര്യവംശി തകര്‍പ്പന്‍ സെഞ്ച്വറിയുമായി തകര്‍ത്തടിച്ചതോടെയാണ് കലാശപ്പോരില്‍ ഇന്ത്യ റെക്കോഡ് സ്കോര്‍ കുറിച്ചത്.
വെടിക്കെട്ട് സെഞ്ചുറിയുമായി കാലെബ് ഫാൽകോണറും അർധ സെഞ്ചുറിയുമായി ബെൻ ഡോവ്കിൻസും മികച്ച ഇന്നിംഗ്സുമായി ബെൻ മയെസും പൊരുതിയെങ്കിലും ടീമിനെ വിജയപ്പിക്കാനായില്ല. ഫാൽക്കോണർ 115 റൺസാണെടുത്തത്. 67 പന്തിൽ 115 റൺസാണ് ഫാൽകോണർ എടുത്തത്. ഡോവ്കിൻസ് 66 റൺസെടുത്തു. മായെസ് 45 റൺസും സ്കോർ ചെയ്തു.
ഇന്ത്യയ്ക്ക് വേണ്ടി ആർ.എസ്. അംബ്രിസ് മൂന്ന് വിക്കറ്റെടുത്തു. ദീപേഷ് ദേവേന്ദ്രനും കനിഷ്ക് ചൗഹാനും രണ്ട് വിക്കറ്റ് വീതവും ഖിലാൻ പട്ടേലും നായകൻ ആയുഷ് മാത്രെയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 411 റൺസെടുത്തത്. ഓപ്പണർ വൈഭവ് സൂര്യവൻഷിയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെയും അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ആയുഷ് മാത്രെയുടെയും ഗംഭീര ഇന്നിംഗ്സുകളുടെ മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 175 റൺസാണ് വൈഭവ് അടിച്ചെടുത്തത്. 80 പന്തിൽ 15 ബൗണ്ടറിയും 15 സിക്സും അടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിംഗ്സ്. ആയുഷ് മാത്രെ 53 റൺസാണെടുത്തത്. ഏഴ് ബൗണ്ടറിയും രണ്ട് സിക്സും ആയുഷ് അടിച്ചു. വിക്കറ്റ് കീപ്പർ അഭിഗ്യാൻ കുണ്ഡു 40 റൺസും കനിഷ്ക് ചൗഹാൻ 37 റൺസും വേദാന്ത് ത്രിവേദി 32 റൺസുമെടുത്തു.
SUMMARY: India defeats England to win U-19 World Cup















