ബെംഗളൂരു: 17-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പുരസ്കാരങ്ങള്‍ സ്വന്തമാക്കി മലയാള ചിത്രങ്ങള്‍. ചിത്രഭാരതി-ഇന്ത്യൻസിനിമ മത്സര വിഭാഗത്തില്‍ ഫാസിൽ റസാഖ് സംവിധാനം ചെയ്ത ‘മോഹം’ മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുത്തു. മറാത്തി ചിത്രം ‘സബർ ബോണ്ട’യാണ് മികച്ച ഒന്നാമത്തെ ചിത്രം. രോഹൻ പരശുറാം കനവാഡെ ആണ് ചിത്രത്തിന്റെ സംവിധായകൻ. സുനീഷ് വടക്കുമ്പാടൻ സംവിധാനം ചെയ്ത മലയാള ചിത്രം ‘കാട്’ മൂന്നാംസ്ഥാനം നേടി. താമർ മോന്‍ കരുവന്തവളപ്പിൽ ഒരുക്കിയ ‘സർക്കീട്ടി’ന് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു.
ഏഷ്യൻ മത്സര വിഭാഗത്തിൽ അക്കിയോ ഫുജിമോട്ടോ സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രം ‘ലോസ്റ്റ് ലാൻഡ്’ മികച്ച ഒന്നാമത്തെ ചിത്രമായി തിരഞ്ഞെടുത്തു. ത്രിബേണി റായി സംവിധാനം ചെയ്ത ഇന്ത്യൻ ചിത്രം ‘ഷേയ്പ് ഓഫ് മോമോ’ രണ്ടാം സ്ഥാനവും. യാസുടോമോ ചികുമ സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രം ‘ബെസ്റ്റ് സ്പെയ്സ് ഇൻ അസ്’ മൂന്നാം സ്ഥാനവും നേടി. കന്നഡ സിനിമാ വിഭാഗത്തില്‍ ബാഡിഗർ ദേവേന്ദ്ര സംവിധാനം ചെയ്ത ‘വന്യ’ മികച്ച ഒന്നാമത്തെ ചിത്രമായി. അനില്‍കുമാര്‍ സംവിധാനം ചെയ്ത ‘നാം സാലി’ രണ്ടും, രംഗ സംവിധാനം ചെയ്ത ‘രാവണ രാജ്യാദലി നവദമ്പതിഗളു’ മൂന്നും സ്ഥാനങ്ങള്‍ നേടി.
മേളയുടെ മുഖ്യവേദിയായ ലുലുമാളിലെ സിനിപോളിസില്‍ വൈകിട്ട് നടന്ന സമാപന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. ഈ വര്‍ഷത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സംഗീത സംവിധായകന്‍ ഡോ. ഹംസലേഖയ്ക്ക് സമ്മാനിച്ചു. ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു മുഖ്യാതിഥിയായി. ചലച്ചിത്രമേളയുടെ അംബാസഡറായ നടന്‍ പ്രകാശ് രാജ്, കർണാടക ഫിലിം അക്കാദമി പ്രസിഡന്റ് ഡോ. സാധു കോകില, കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ഡോ. ജയമാല, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് കമ്മീഷണർ ഹേമന്ത് എം. നിംബാൽക്കർ, സെക്രട്ടറി ബി.ബി. കാവേരി, ഫിലിം അക്കാദമി രജിസ്ട്രാർ വിനോദ് ചന്ദ്ര, ആർട്ടിസ്റ്റിക് ഡയറക്ടർ മുരളി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഒമ്പത് ദിവസമായി നടന്ന മേളയില്‍ വിവിധ വിഭാഗങ്ങളിലായി 225-ലധികം സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്.
SUMMARY: Bengaluru International Film Festival; Japanese film ‘Lost Land’ wins best film award















