ദുബായ്: പശ്ചിമേഷ്യയിൽ യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ ശക്തമായതോടെ യുഎഇ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളെ ആക്രമണം ശക്തമായി ബാധിച്ചു. ദുബായ്, അബുദാബി അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായി. ഞായറാഴ്ച അർധരാത്രിയോടെയുള്ള ആക്രമണത്തിൽ ഒരാൾ മരിച്ചു. 7 പേർക്ക് പരുക്കേറ്റു. അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഒരു ഏഷ്യൻ വംശജൻ മരിച്ചത്. വിമാനത്താവള അധികൃതരെ ഉദ്ധരിച്ച് ദുബായ് മീഡിയ ഓഫീസ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ദുബായ് ദുബായ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 4 പേർക്ക് പരുക്കേറ്റു. വിമാനത്താവള മേഖലയിൽ ഡ്രോണുകൾക്കും ഗ്ലൈഡറുകൾക്കും നിരോധനം ഏർപ്പെടുത്തി. രണ്ട് വിമാനത്താവളങ്ങളിലും സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു.
ദുബായിലെ ബുർജ് അൽ അറബ് ഹോട്ടലിന് നേരെ വന്ന ഡ്രോൺ തടഞ്ഞു. ഹോട്ടലിന്റെ പുറംഭാഗത്ത് ചെറിയ തീപിടുത്തമുണ്ടായെങ്കിലും ആളപായമില്ല. മിസൈൽ അവശിഷ്ടങ്ങൾ വീണ 73 സംഭവങ്ങളാണ് ജോർദാനിൽ റിപ്പോർട്ട് ചെയ്തത്. ആർക്കും പരിക്കില്ലെങ്കിലും ഭൗതികമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ടെൽ അവീവിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
യുഎസും ഇസ്രായേലും സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നത് യുദ്ധക്കുറ്റമാണെന്ന് ഇറാൻ ആരോപിച്ചു. മിനാബിലെ പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ 100-ലധികം കുട്ടികൾ കൊല്ലപ്പെട്ടതായി ഇറാൻ അംബാസഡർ ചൂണ്ടിക്കാട്ടി. മേഖലയിലെ യുഎസ്-ഇസ്രായേൽ സൈനിക താവളങ്ങളെല്ലാം ഇറാന്റെ നിയമാനുസൃതമായ ലക്ഷ്യങ്ങളാണെന്നും സ്വയം പ്രതിരോധത്തിനുള്ള അവകാശം തുടരുമെന്നും ഇറാൻ വ്യക്തമാക്കി.
SUMMARY: Iran attacked Dubai and Abu Dhabi airports; One dead, 11 injured
















