തിരുവനന്തപുരം: കേരളത്തിലെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് മാർച്ച് മാസത്തിൽ ഇന്ധനസർചാർജ് തിരികെ ലഭിക്കും. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ ഇന്ധന സർചാർജ് വൈദ്യുതിബില്ലിൽ കുറവുചെയ്തു നൽകുന്നത്. 2026 ജനുവരി മാസത്തിൽ വൈദ്യുതി വാങ്ങൽ ചിലവിലുണ്ടായ ലാഭമാണ് കെഎസ്ഇബി ഉപഭോക്താക്കൾക്ക് കൈമാറുന്നത്. മന്ത്രി കെ കൃഷ്ണന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ മാസങ്ങളില്‍ സര്‍ചാര്‍ജ് തുകയില്‍ ഘട്ടംഘട്ടമായി കുറവ് വരുത്തിയതിന് പിന്നാലെയാണ് ഇപ്പോഴത്തെ പുതിയ നടപടി. മാര്‍ച്ചിലെ വൈദ്യുതി ബില്ലുകളില്‍ ഇളവുണ്ടാകും. പ്രതിമാസ ബില്ല് ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് രണ്ട് പൈസ വീതവും രണ്ടു മാസത്തിലൊരിക്കല്‍ ബില്ല് ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് ഒരു പൈസ വീതവും ബില്ലില്‍ കുറവ് വരും.
കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്റെ ചട്ടങ്ങൾ അനുസരിച്ച് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ താരിഫ് റെഗുലേഷൻ 87 ആം ചട്ടം പരിഷ്കരിച്ച് കൊണ്ട് 2023 മെയ് 29ന് പുറപ്പെടുവിച്ച KSERC Terms and Conditions of Tariff Amendment Regulations പ്രകാരം 2023 ഏപ്രിൽ മുതൽ, ഇന്ധനവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ കാരണം വൈദ്യുതി വിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ ഇന്ധന സർചാർജ്ജ് ആയി പ്രതിമാസം ഉപഭോക്താക്കളിലേക്ക് കൈമാറാൻ വിതരണ ലൈസൻസികളെ അനുവദിച്ച് കൊണ്ട് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതുപ്രകാരമാണ് ഇന്ധന സർചാർജ് സ്വീകരിച്ചുവരുന്നത്.
SUMMARY: Good news for KSEB customers; Fuel surcharge will be refunded















