തെഹ്‌റാൻ: പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്. അമേരിക്കയുമായുള്ള എല്ലാ ചർച്ചകളും ഇറാൻ നിർത്തിവെച്ചതായി ഇറാനിയൻ സർക്കാരുമായി ബന്ധമുള്ള മാധ്യമമായ തസ്‌നിം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ലെബനനിൽ ഇസ്രയേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് ഇറാന്റെ നടപടിയെന്നാണ് വിവരം. ചർച്ച നിർത്തിവെക്കുന്നത് സംബന്ധിച്ച് ഇറാൻ ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടില്ല. എന്നാൽ യുഎസിന് മുന്നറിയിപ്പുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി രംഗത്തെത്തിയിട്ടുണ്ട്. വെടിനിർത്തൽ ലംഘനത്തിന്റെ അനന്തരഫലങ്ങൾക്ക് അമേരിക്കയും ഇസ്രയേലും ഉത്തരവാദികളാണെന്ന് അദ്ദേഹം എക്‌സിലൂടെ അറിയിച്ചു.
ഇസ്രയേൽ ഭരണകൂടം വെടിനിർത്തൽ വ്യവസ്ഥകൾ ആവർത്തിച്ച് ലംഘിക്കുകയാണെന്ന് ഇറാൻ കുറ്റപ്പെടുത്തി. ഇസ്രയേൽ തങ്ങളുടെ ഭീഷണി നടപ്പിലാക്കുകയാണെങ്കിൽ, വടക്കൻ മേഖലകളിലും അധിനിവേശം നടത്തിയ പ്രദേശങ്ങളിലെ സൈനിക താവളങ്ങൾക്ക് സമീപവും താമസിക്കുന്ന ഇസ്രയേലികൾക്ക് ജീവഹാനി സംഭവിക്കാതിരിക്കാൻ അവർ എത്രയും വേഗം അവിടെനിന്നും ഒഴിഞ്ഞു പോകണമെന്നാണ് ഇറാൻ കമാൻഡർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ബെയ്റൂട്ടിന് നേരെ ഇസ്രയേൽ ആക്രമണം നടത്തിയാൽ വടക്കൻ ഇസ്രായേലിനെ ലക്ഷ്യമിട്ട് വൻതോതിലുള്ള പ്രത്യാക്രമണം ഉണ്ടാകുമെന്ന സൂചനയാണ് ഇറാൻ ഇതിലൂടെ നൽകുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പോരാട്ടം കൂടുതൽ ശക്തമാകുന്നതോടെ പശ്ചിമേഷ്യ വീണ്ടും കടുത്ത യുദ്ധഭീതിയിലാണ്.
അതേസമയം, വെടിനിർത്തൽ ധാരണകൾ ലംഘിച്ച് ലെബനാന്റെ തെക്കൻ മേഖലയിൽ ഇസ്രയേൽ കരയാക്രമണം അടക്കം അതി രൂക്ഷമായ ആക്രമണമാണ് ഇസ്രയേൽ നടത്തുന്നത്. തന്ത്രപ്രധാനമായ ബ്യൂഫോർട്ട് കാസിൽ പ്രദേശം കഴിഞ്ഞ ദിവസം ഇസ്രയേൽ പിടിച്ചെടുത്തിരുന്നു. ലെബനാനിൽ ഇതുവരെ നടന്ന ഏറ്റവും രൂക്ഷമായ ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. ഞായറാഴ്ച തെക്കൻ ലെബനനിലുടനീളം ഇസ്രായേൽ സൈന്യം 36 ലധികം ആക്രമണങ്ങളിൽ കുറഞ്ഞത് 12 പേർ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അൽജസീറ റിപ്പോർട്ട് ചെയ്തു.
SUMMARY: Iran suspends peace talks with US following Israeli attack on Lebanon















