മുംബൈ: അസംസ്കൃത എണ്ണയുമായി ഇറാനിൽ നിന്ന് രണ്ട് ടാങ്കറുകൾ ഇന്ത്യൻ തീരത്തേക്ക്. ഒഡിഷയിലും ഗുജറാത്തിലുമാണ് ഇറാനിൽ നിന്നുള്ള അസംസ്കൃത എണ്ണയുമായി രണ്ട് ടാങ്കറുകളെത്തിയത്. ഏഴ് വർഷത്തിന് ശേഷമാണ് ഇറാനിൽ നിന്ന് അസംസ്കൃത എണ്ണ ഇന്ത്യയിലെത്തുന്നത്.
ഒഡിഷയിലെ പാരദീപ് തുറമുഖത്ത് 20 ലക്ഷം ബാരൽ എണ്ണയുമായി ജയ എന്ന ടാങ്കറും, ഗുജറാത്തിലെ സിക്ക തുറമുഖത്ത് ഫെലിസിറ്റി എന്ന ടാങ്കറുമാണെത്തിയത്. 2019ൽ അമേരിക്ക ഇറാനിയൻ എണ്ണയ്ക്ക് ഉപരോധം ഏർപ്പെടുത്തിയിരുന്നു.
ഇതിനുശേഷം ആദ്യമായാണ് ഇന്ത്യൻ കമ്പനികൾ ഇറാനിയൻ എണ്ണ വാങ്ങുന്നത്. ഇറാനെതിരായ ആക്രമണം ആരംഭിച്ചതിന് പിന്നാലെയുണ്ടായ ആഗോള എണ്ണ പ്രതിസന്ധിയെ തുടർന്ന് അമേരിക്ക ഉപരോധത്തിൽ ഒരു മാസത്തെ ഇളവ് അനുവദിച്ചിരുന്നു.
ഇതേ തുടർന്നാണ് ഇന്ത്യ ഇറാനിയൻ എണ്ണ വാങ്ങിയത്. ഗുജറാത്തിലെ സിക്ക തുറമുഖത്തെത്തിയ ഫെലിസിറ്റി ടാങ്കർ റിലയൻസിന് വേണ്ടിയാണ് എണ്ണയെത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ
അതേസമയം, ഇസ്ലാമാബാദിൽ നടന്ന വെടിനിർത്തൽ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ, പുതിയ യുദ്ധ നീക്കവുമായി യു.എസും ഇസ്രായേലും രംഗത്തെത്തിയിട്ടുണ്ട്. 21 മണിക്കൂർ നീണ്ട ചർച്ച ധാരണയാകാതെ പിരിഞ്ഞതിനു പിന്നാലെ ഹുർമുസ് കടലിടുക്കിൽ നാവിക ഉപരോധം ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, തിങ്കളാഴ്ച ഇന്ത്യൻ സമയം വൈകീട്ട് ഏഴോടെ പ്രഖ്യാപനം നടപ്പാക്കി. ഗൾഫ് കടലിടുക്കിലെ ഇറാന്റെ മുഴുവൻ തുറമുഖങ്ങളിലേക്കും അവിടെനിന്നുള്ള കപ്പലുകളും തടയുകയാണ് ലക്ഷ്യമെന്ന് യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
SUMMARY: Iranian oil reaches India after seven years; two tankers reach Indian shores















