തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണം കൊലപാതകം. ഒന്നര വയസുകാരന്‍ അര്‍ഷിദിനെ കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്ന് രണ്ടാനച്ഛന്‍ അഷ്‌കര്‍ സമ്മതിച്ചു. പോലീസ് ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. ഭക്ഷണം കൊടുക്കുന്നതിനിടെ കുഞ്ഞ് നിര്‍ത്താതെ കരഞ്ഞപ്പോള്‍ തലയില്‍ ശക്തമായി അടിക്കുകയായിരുന്നുവെന്നാണ് അഷ്‌കറിന്റെ മൊഴി. തുടര്‍ന്ന് കുഞ്ഞ് അബോധാവസ്ഥയിലായെന്നും പ്രതി പറഞ്ഞു. മർദനം മൂലം കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ്ടായി. ഇതാണ് മരണത്തിലേക്ക് നയിച്ചത്. സ്ഥിരമായി ഇയാൾ കുഞ്ഞിനെ മർദിച്ചിരുന്നു. കുട്ടി ക്രൂരമർദനത്തിന് ഇരയായിട്ടുണ്ട് എന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ കുഞ്ഞിന്റെ മാതാവ് അഖിലയുടെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഇന്നലെയാണ് കുഞ്ഞ് മരിച്ചത്. തൊണ്ടയിൽ ഭക്ഷണം കുടുങ്ങി മരിച്ചെന്ന് ആയിരുന്നു അമ്മ അഖിലയുടെ പങ്കാളി അഷ്കറിന്‍റെ മൊഴി. എന്നാല്‍ ഇന്‍ക്വസ്റ്റില്‍ കുഞ്ഞിന്‍റെ ശരീരത്തിൽ മർദ്ദനത്തിന്‍റെ പാടുകൾ കണ്ടെത്തി. രണ്ടാനച്ഛൻ അഷ്‌കർ കുഞ്ഞിനെ മർദിക്കാറുണ്ടെന്ന് ബന്ധുക്കളും പോലീസിന് മൊഴിനൽകിയിട്ടുണ്ട്. തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയെന്ന നിലയിൽ അഷ്കറാണ് ഇന്നലെ കുഞ്ഞിനെ എസ് എടി ആശുപത്രിയിൽ എത്തിച്ചത്. പക്ഷെ കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാനായില്ല.
അഖിലയെയും പങ്കാളി അഷ്‌കറിനെയും മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് തീരുമാനം. കുഞ്ഞിന്റെ സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞ ദിവസം രാത്രി പിതാവ് അഖിലിന്റെ വീട്ടില്‍ നടത്തിയിരുന്നു.
SUMMARY: Death of one and a half year old boy in Nedumangad is murder; Stepfather confesses to the crime
















