
ഡല്‍ഹി: 1984 സിഖ് വിരുദ്ധ കലാപത്തില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സജ്ജൻ കുമാറിനെ കുറ്റവിമുക്തനാക്കി ഡല്‍ഹി ഹൈക്കോടതി. സിഖ് വിരുദ്ധ കലാപത്തിനിടെ തലസ്ഥാനത്തെ ജനക്പുരി, വികാസ്പുരി പ്രദേശങ്ങളില്‍ അക്രമത്തിന് പ്രേരിപ്പിച്ച കേസിലാണ് മുൻ കോണ്‍ഗ്രസ് എംപിയെ കോടതി കുറ്റവിമുക്തനാക്കിയത്.
റൗസ് അവന്യൂ കോടതിയിലെ പ്രത്യേക ജഡ്ജി ഡിഗ് വിനയ് സിംഗാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരി 25 നാണ് വിചാരണ കോടതി സജ്ജൻ കുമാറിനെ ജീവപര്യന്ത തടവിന് ശിക്ഷിച്ചത്. 2015 ഫെബ്രുവരിയില്‍, കലാപ കേസുകള്‍ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കുമാറിനെതിരെ രണ്ട് കേസുകള്‍ രജിസ്റ്റർ ചെയ്തിരുന്നു. ജനക്പുരിയിലും വികാസ്പുരിയിലും നടന്ന അക്രമങ്ങളില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
1984 നവംബർ 1 ന് സോഹൻ സിംഗ്, മരുമകൻ അവ്താർ സിംഗ് എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ ജനക്പുരിയില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. 1984 നവംബർ 2 ന് ഒരു ജനക്കൂട്ടം ഗുർചരണ്‍ സിംഗ് എന്നയാളെ തീകൊളുത്തിയ കേസിലാണ് രണ്ടാമത്തെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
അതേസമയം 2023 ഓഗസ്റ്റില്‍ ഡല്‍ഹി കോടതി രണ്ട് കേസുകളിലെയും കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന കുറ്റങ്ങള്‍ ഒഴിവാക്കിയപ്പോള്‍, കലാപം ഉണ്ടാക്കല്‍, വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളർത്തല്‍ എന്നീ കുറ്റങ്ങള്‍ കുമാറിനെതിരെ ചുമത്തിയിരുന്നു.
Janakpuri anti-Sikh riots: Former Congress MP Sajjan Kumar acquitted














