ബെംഗളൂരു: കർണാടകയിൽ പെട്ടെന്നുള്ള മരണങ്ങൾ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് സർക്കാർ. ആശുപത്രിക്ക് പുറത്തു നടക്കുന്ന ഇത്തരം മരണങ്ങളിൽ നിർബന്ധമായും പോസ്റ്റ്മോർട്ടം നടത്തണമെന്നും ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു അറിയിച്ചു. സംസ്ഥാനത്ത് ഹൃദയാഘാത മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി.
“കഴിഞ്ഞ മാസങ്ങളിലായി വ്യായാമം ചെയ്യുമ്പോഴും നടക്കുമ്പോഴും ഉൾപ്പെടെ കുഴഞ്ഞു വീണു മരിക്കുന്ന സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത്തരം മരണങ്ങളുടെ കാരണം മനസിലാക്കേണ്ടത് അനിവാര്യമാണ്. അതിനാൽ ഇവ റിപ്പോർട്ട് ചെയ്യണം. പോസ്റ്റ്മോർട്ടം നടത്തേണ്ടതും അത്യാവശ്യമാണെന്നും” മന്ത്രി പറഞ്ഞു.
ഹാസൻ ജില്ലയിൽ കഴിഞ്ഞ 45 ദിവസത്തിനിടെ 30 ഹൃദയാഘാത മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മൈസൂരുവിലും ദാവനഗരെയിലും സമാനമായ മരണങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.
SUMMARY: Karnataka health department declares sudden deaths as notifiable disease.