തൃശൂർ: തൃശൂരിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യാൻ നീക്കമെന്ന് ആരോപണം. തെരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡും പോലീസും തൃശൂർ കാച്ചേരിയിലുള്ള ഒരു അച്ചാർ കമ്പനിയിൽ നടത്തിയ പരിശോധനയിൽ 750 ഭക്ഷ്യക്കിറ്റുകൾ പിടിച്ചെടുത്തു.
ഈ സ്ഥാപനം ഒരു ബിജെപി നേതാവിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ളതാണെന്നും റിപ്പോർട്ടുകളുണ്ട്. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് വൻതോതിൽ കിറ്റുകൾ കണ്ടെത്തിയത്. വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി തയാറാക്കിയതാണ് ഈ കിറ്റുകളെന്ന് എൽഡിഎഫ് ആരോപിച്ചു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ഇത്രയധികം കിറ്റുകൾ ഒരു സ്വകാര്യ സ്ഥാപനത്തിൽ സൂക്ഷിച്ചത് ദുരൂഹമാണെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും എൽഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടു. ഒരു ക്ഷേത്രത്തിൽ വിഷുവിന് വിതരണം ചെയ്യാൻ വേണ്ടി എത്തിച്ച കിറ്റുകളാണെന്നാണ് കമ്പനി അധികൃതർ വിശദീകരിക്കുന്നത്.
മൂന്നു ദിവസം മുമ്പ് ഒളരിയിലെ സൂപ്പർമാർക്കറ്റ് വഴി ബിജെപി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തതെന്ന ആരോപണം ഉയർന്നിരുന്നു. പ്രദേശത്തെ ചില ആളുകൾ എത്തി സൂപ്പർ മാർക്കറ്റിൽ നിന്ന് കിറ്റ് വാങ്ങിപ്പോവുകയായിരുന്നുവെന്നും രാധാകൃഷ്ണൻ എന്ന വ്യക്തിയാണ് കിറ്റ് ഓർഡർ ചെയ്തത് എന്നുമായിരുന്നു സൂപ്പർ മാർക്കറ്റ് ഉടമ പറഞ്ഞിരുന്നത്. രാധാകൃഷ്ണൻ ബിജെപി നേതാവാണെന്ന് സിപിഐ ആരോപിച്ചു. പണം മുടക്കി ബിജെപി തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെന്ന ആരോപണവും ഉയർന്നു. തൃശൂർ ജില്ലയിലെ മണലൂരിലും ബിജെപിക്കെതിരെ കിറ്റ് വിവാദം ഉയർന്നിരുന്നു. വാടാനപ്പള്ളിയിലെ ഹോൾസെയിൽ വിതരണ സ്ഥാപനത്തിൽ കിറ്റുകൾ ഓർഡർ ചെയ്യാനായി ബിജെപി നേതാവും ചലച്ചിത്ര താരവുമായ ദേവൻ എത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.
SUMMARY: Kit dispute erupts again in Thrissur; 750 kits seized















