ബെംഗളൂരു: കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോള്‍ കയറാനെത്തിയ മലയാളി യുവതിയെ കാണാതായി. കൊച്ചിയില്‍ നിന്നുള്ള ഐടി പ്രൊഫഷണലായ ശരണ്യ ജി.എസ്. (36) എന്ന യുവതിയെ കണ്ടെത്താനുള്ള തിരച്ചില്‍ മൂന്നാം ദിവസത്തിലേക്ക് കടന്നു. കൊച്ചിയില്‍ നിന്ന് ഏപ്രില്‍ രണ്ടിനാണ് ശരണ്യ ഒറ്റയ്ക്ക് കുടകില്‍ എത്തുന്നത്. രാവിലെ 8:15-ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ട്രെക്കിംഗ് ആരംഭിച്ചത്.
കാട്ടാന ശല്യമുള്ളതിനാല്‍ മറ്റ് 10 പേർ അടങ്ങുന്ന സംഘത്തിനൊപ്പം പോകാൻ ശരണ്യയോട് വനംവകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിരുന്നു. വൈകുന്നേരം നാല് മണിയോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ ഒപ്പമുണ്ടായിരുന്നില്ല. തനിക്ക് വഴിതെറ്റിയതായി ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഫോണ്‍ സിഗ്നല്‍ നഷ്ടപ്പെട്ടു. തുടർന്ന് ഫോണ്‍ സ്വിച്ച് ഓഫ് ആവുകയും ചെയ്തു.
തുടർന്നാണ് ശരണ്യയ്ക്കായി തെരച്ചില്‍ ആരംഭിച്ചത്. പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും അടക്കം 60 പേരാണ് തിരച്ചില്‍ നടത്തുന്നത്. അഞ്ച് സംഘങ്ങളായി തിരിച്ചാണ് തിരച്ചില്‍. ഡ്രോണുകളും സ്നിഫർ നായകളെയും ഉപയോഗിച്ച് വനത്തിന് അകത്തും മറ്റ് വഴികളിലും പരിശോധന നടത്തുന്നുണ്ട്. കനത്ത കാടും പ്രതികൂലമായ കാലാവസ്ഥയും തിരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. യുവതി അപകടത്തില്‍പ്പെട്ടതാണോ വഴിമാറി സഞ്ചരിച്ചതാണോയെന്ന് അധികൃതർ പരിശോധിക്കുന്നുണ്ട്.
SUMMARY: Malayali woman who went trekking in Kodagu goes missing in the forest; search continues
















