ബെംഗളൂരു: പിഞ്ചുകുഞ്ഞ് കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചതിനെത്തുടർന്നുള്ള ദു:ഖത്തില്‍ അമ്മ തൂങ്ങിമരിച്ചു. നാഗരഭാവി മെയിൻ റോഡിലെ ചന്ദ്ര ലേഔട്ട് സ്വദേശിയായ ഐടി ജീവനക്കാരി പ്രതിഭ (29) ആണ് മരിച്ചത്. ബൈരവേശ്വരനഗറിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. അഗസ്ത്യ വാലിയെന്ന ആൺകുഞ്ഞാണ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് ഐടി ജീവനക്കാരനായ ഭർത്താവ് മഹന്തേഷ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഭാര്യയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലും കുട്ടിയെ മുങ്ങി മരിച്ച നിലയിലും കാണുകയായിരുന്നു. ആത്മഹത്യ കുറിപ്പെഴുതിവെച്ചാണ് യുവതി തൂങ്ങിമരിച്ചത്
ഭർത്താവ് മഹന്തേഷ് വാലി ജോലിക്ക് പോയിരുന്ന സമയത്താണ് സംഭവം. ഉണങ്ങിയ വസ്ത്രങ്ങളെടുക്കാൻ പ്രതിഭ ടെറസിലേക്ക് പോയപ്പോൾ കുഞ്ഞ് കുളിമുറിയിലേക്ക് എത്തുകയും വെള്ളംനിറച്ച ബക്കറ്റിൽ അബദ്ധത്തിൽ വീഴുകയുമായിരുന്നു. തുണിശേഖരിച്ച് വന്നപ്പോഴാണ് മകനെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടത്. ഇതോടെ മനസ്സ് തകർന്ന പ്രതിഭ തൂങ്ങി മരിക്കുകയായിരുന്നു. രാത്രിയിൽ മഹന്തേഷ് വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. ഒട്ടേറെ തവണ വാതിലിൽ മുട്ടിയിട്ടും മറുപടി ലഭിച്ചില്ല. തുടർന്ന് മറ്റൊരു താക്കോൽ ഉപയോഗിച്ച് കയറിയപ്പോൾ ഭാര്യയെയും കുട്ടിയെയും മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ചന്ദ്ര ലേഔട്ട് പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു.
SUMMARY: 11-month-old baby dies after falling into bucket of water; mother commits suicide, incident in Bengaluru
















