ഡല്‍ഹി: പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ മുന്നണിയുടെ യോഗത്തില്‍ പങ്കെടുക്കാൻ തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ മമത ബാനർജി ഡല്‍ഹിയില്‍ എത്തിയിരിക്കെ പാർട്ടിയില്‍ വൻ പൊട്ടിത്തെറി. തൃണമൂലിന്റെ 28 ലോക്സഭാ എംപിമാരില്‍ 20 പേർ എൻഡിഎ സഖ്യത്തില്‍ ചേരാൻ ഒരുങ്ങുന്നതായി വിവരം. ജനവിധി മാനിച്ച് തങ്ങളുടെ ഭാവി രാഷ്ട്രീയം എൻഡിഎയ്‌ക്കൊപ്പമായിരിക്കുമെന്ന് പാർട്ടി ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് നീക്കിയതില്‍ അസംതൃപ്തയായ മുതിർന്ന നേതാവ് കാകൊളി ഘോഷ് ദസ്തിദാർ വ്യക്തമാക്കി.
താനടക്കം 20 തൃണമൂല്‍ എംപിമാർ എൻഡിഎയുടെ ഭാഗമാകാനുള്ള തങ്ങളുടെ താല്പര്യം ഔദ്യോഗികമായി അറിയിച്ചുകൊണ്ട് സ്പീക്കർ ഓം ബിർളയ്ക്ക് കത്തയക്കാൻ തീരുമാനിച്ചതായി ദസ്തിദാർ മാധ്യമങ്ങളോട് പ്രതികരിച്ചു. ശിവസേനയിലെ പിളർപ്പിന് സമാനമായ സംഭവങ്ങളാണ് നിലവില്‍ പശ്ചിമ ബംഗാളിലും നടക്കുന്നത്. സംസ്ഥാനത്ത് പുറത്താക്കപ്പെട്ട വിമത നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തില്‍ 58 എംഎല്‍എമാർ പ്രത്യേക ബ്ലോക്ക് രൂപീകരിക്കുകയും തങ്ങളാണ് യഥാർത്ഥ തൃണമൂല്‍ എന്ന് അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്.
ലോക്സഭയിലെ തൃണമൂല്‍ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് കാകൊളി ഘോഷ് ദസ്തിദാറെ മാറ്റി കല്യാണ്‍ ബാനർജിയെ നിയമിച്ചതു മുതലാണ് അതൃപ്തി പരസ്യമായത്. ഇതിന് പിന്നാലെ ബാരാസത് എംപിയായ ദസ്തിദാർ പാർട്ടി പദവികള്‍ രാജിവയ്ക്കുകയും, രാഷ്ട്രീയ കണ്‍സള്‍ട്ടൻസി കമ്പനിയായ ഐപാക്കിനെ പാർട്ടി കാര്യങ്ങള്‍ ഏല്‍പ്പിച്ച തീരുമാനത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ബംഗാളില്‍ തൃണമൂലിന്റെ അടിത്തറ ഇളകുന്ന കാഴ്ചയാണ് കാണുന്നത്. പാർട്ടിയിലെ രണ്ടാമനായ അഭിഷേക് ബാനർജി അടക്കമുള്ള നേതാക്കള്‍ക്കെതിരെ ജനരോഷം ശക്തമാണ്. രണ്ടാം നിര നേതാക്കളും നൂറോളം കൗണ്‍സിലർമാരും ഇതിനകം പാർട്ടി വിട്ടുകഴിഞ്ഞു.
SUMMARY: Mamata Banerjee suffers another setback; 20 Lok Sabha MPs will support NDA
















