അബുജ: നൈജീരിയയിലെ വടക്കന്‍ സംസ്ഥാനമായ മധ്യ ബെനുവിൽ നടന്ന വെടിവെപ്പില്‍ 100 പേര്‍ കൊല്ലപ്പെട്ടതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ നൈജീരിയ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച രാത്രി മുതൽ ഇന്നലെ പുലർച്ചെ വരെയാണ് ആക്രമണം നടന്നത്. സംഭവത്തിൽ നിരവധി ആളുകളെ കാണാനില്ലെന്നും ഡസൻ കണക്കിന് ജനങ്ങൾക്ക് പരുക്കേറ്റെന്നും ആംനസ്റ്റി ഇന്റർനാഷണൽ എക്സിൽ പോസ്റ്റ് ചെയ്തു. ഭൂരിഭാഗം പേർക്കും മതിയായ വൈദ്യസഹായം ലഭിക്കുന്നില്ല. നിരവധി കുടുംബങ്ങളെ കിടപ്പുമുറികൾക്കുള്ളിൽ പൂട്ടിയിട്ട് കത്തിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പോസ്റ്റിൽ പറയുന്നു. തിരിച്ചറിയാൻ പറ്റാത്ത വിധം പല മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലാണ്.
വീടുകൾ കത്തി നശിച്ചതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നുണ്ട്. ആക്രമണത്തിന്റെ പിന്നിൽ ആരാണെന്ന് വ്യക്തമല്ല. നൈജിരിയയിൽ ഇത്തരം ആക്രമണങ്ങൾ തുടർക്കഥയാണെന്നും സർക്കാർ ഉടനടി നടപടി സ്വീകരിക്കണമെന്നും ആംനസ്റ്റി ഇന്റർനാഷണൽ ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം ബെനുവിലെ ഗ്വെർ വെസ്റ്റ് ഏരിയയിലുണ്ടായ വെടിവയ്പിൽ 20 പേർ കൊല്ലപ്പെട്ടിരുന്നു. ഏപ്രിലിൽ അയൽസംസ്ഥാനമായ പ്ലേറ്റ്യൂവിൽ സമാന ആക്രമണത്തിൽ 40 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ കൊല്ലപ്പെടുന്നത് ഭൂരിഭാഗവും കർഷകരാണെന്നും ആംനസ്റ്റി വ്യക്തമാക്കുന്നു.
നൈജീരിയയിലെ മിഡില്‍ ബെല്‍റ്റില്‍ സ്ഥിതി ചെയ്യുന്ന ബെനുവിന്റെ വടക്കന്‍ പ്രദേശങ്ങളിൽ മുസ്‌ലിം ഭൂരിപക്ഷവും തെക്ക് ഭാഗത്ത് ക്രിസ്ത്യാനികളുമാണ് കൂടുതലായുള്ളത്. ഭൂവിനിയോഗത്തെച്ചൊല്ലി പ്രദേശത്ത് നിരന്തരമായ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കന്നുകാലികള്‍ക്ക് മേച്ചില്‍സ്ഥലം തേടുന്ന ഇടയന്മാരും കൃഷിക്ക് ഭൂമി ആവശ്യമുള്ള കര്‍ഷകരും തമ്മിലുള്ള സംഘര്‍ഷങ്ങളും ഇവിടെ നിലനില്‍ക്കുന്നുണ്ട്. വംശീയവും മതപരവുമായ സംഘര്‍ഷങ്ങളാല്‍ ഈ തര്‍ക്കങ്ങള്‍ പലപ്പോഴും വഷളാകുന്നു. കഴിഞ്ഞ മാസവും ഗ്രാമത്തില്‍ തോക്കുധാരികളുടെ ആക്രമണമുണ്ടായിരുന്നു. അന്ന് 20 പേരാണ് കൊല്ലപ്പെട്ടത്.
2019 മുതൽ ഈ ഏറ്റുമുട്ടലുകളിലായി 500ലധികം പേർക്ക് ജീവൻ നഷ്ടപ്പെടുകയും ഏകദേശം 2.2 ദശലക്ഷം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തതായി ഗവേഷണ സ്ഥാപനമായ എസ്‌ബിഎം ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തു.
SUMMARY: Massacre in Nigeria: Over 100 people shot dead