തിരുവനന്തപുരം: കണ്ണൂരിലെ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരുക്കേറ്റ സംഭവത്തില്‍ പ്രതികളായ കെ എസ് യു നേതാക്കളെ രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. കെ എസ് യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുല്‍ ഉള്‍പ്പെടെ അഞ്ചു പേരെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. കഴിഞ്ഞ ദിവസം കണ്ണൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കെഎസ്‍യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
കരിങ്കൊടി പ്രതിഷേധം മാത്രമെന്നും വധശ്രമം നിലനില്‍ക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിൻറെ വാദം. എന്നാല്‍ പ്രതികളെ കസ്റ്റഡിയിലാവശ്യപ്പെട്ട പ്രോസിക്യൂഷൻ, കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും കൂടുതല്‍ പേർ കൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും കോടതിയില്‍ വാദിക്കുകയായിരുന്നു.
കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് മന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തുന്നതിനിടെയാണ് അതിക്രമമുണ്ടായത്. മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നാരോപിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ അഞ്ച് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
SUMMARY: Minister Veena George injured during black flag protest; KSU leaders remanded in custody for two days
















