ഡല്‍ഹി: ഉച്ചയ്ക്ക് രണ്ടുമണിയോടെ ആരംഭിച്ച നീറ്റ് പുനഃപരീക്ഷ പൂർത്തിയായി. 23 ലക്ഷം വിദ്യാർഥികളാണ് പുനഃപരീക്ഷ എഴുതിയത്. മുമ്പ് നടന്ന പരീക്ഷയിലെ ക്രമക്കേടുകളെയും വിവാദങ്ങളെയും തുടർന്ന് കടുത്ത സുരക്ഷാ വലയത്തിലാണ് ഇത്തവണ എൻടിഎ പരീക്ഷ നടത്തിയത്. പരീക്ഷാ നടപടികള്‍ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഒഖ്ലയിലുള്ള എൻടിഎ ആസ്ഥാനം നേരിട്ട് സന്ദർശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി.
അതേസമയം ഇത്തവണ പരീക്ഷ കുറച്ച് കടുപ്പമായിരുന്നുവെന്നാണ് ചില വിദ്യാർഥികള്‍ പറയുന്നത്. കഴിഞ്ഞ തവണത്തെ പരീക്ഷയായിരുന്നു ഇതിനെക്കാള്‍ എളുപ്പമെന്നും അവർ കൂട്ടിച്ചേർത്തു. കെമിസ്ട്രി പേപ്പറാണ് വിദ്യാർഥികളെ ഏറെ കുഴപ്പിച്ചത്. മേയ് മാസത്തില്‍ നടന്ന പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് രാജ്യവ്യാപകമായി ഉണ്ടായ വലിയ പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ശേഷമാണ് കനത്ത സുരക്ഷയില്‍ വീണ്ടും പരീക്ഷ ആരംഭിച്ചത്.
കേന്ദ്ര സർക്കാരിനും പരീക്ഷ നടത്തുന്ന നാഷണല്‍ ടെസ്റ്റിംഗ് ഏജൻസിക്കും വിശ്വാസ്യത വീണ്ടെടുക്കാനുള്ള വലിയൊരു പരീക്ഷണമാണ് പുനഃപരീക്ഷ. വൈകുന്നേരം 5.15 വരെയായിരുന്നു പരീക്ഷ. ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികള്‍ക്ക് വൈകുന്നേരം 6.20 വരെ സമയം അനുവദിച്ചിട്ടുണ്ട്.
SUMMARY: NEET re-examination completed; Union Education Minister visits NTA headquarters to review arrangements














