ഡല്‍ഹി: കേരളത്തിന്റെ ഔദ്യോഗിക നാമം ‘കേരളം’ എന്ന് മാറ്റാനുള്ള നിർണ്ണായക തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. സംസ്ഥാനത്തിന്റെ പേര് മാറ്റണമെന്ന കേരള നിയമസഭയുടെ ഐകകണ്ഠ്യേനയുള്ള ശുപാർശ പരിഗണിച്ചാണ് ഈ നടപടി. പുതിയ ഓഫീസായ ‘സേവാ തീർത്ഥി’ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്.
ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ ‘കേരള’ എന്ന് രേഖപ്പെടുത്തിയിട്ടുള്ളത് ‘കേരളം’ എന്നാക്കി ഭേദഗതി ചെയ്യുന്നതിന് അനുച്ഛേദം 3 പ്രകാരം അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 2024 ജൂണില്‍ കേരള നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസ്സാക്കിയിരുന്നു. ഭരണഘടനയുടെ എട്ടാം പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ ഭാഷകളിലും സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് മാറ്റണമെന്ന ഈ സുപ്രധാന ആവശ്യമാണ് കേന്ദ്രം ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്.
രാജ്യത്തെ റെയില്‍വേ, വ്യോമയാന മേഖലകളിലായി 12,236 കോടി രൂപയുടെ വികസന പദ്ധതികള്‍ക്കും മന്ത്രിസഭ പച്ചക്കൊടി കാട്ടി. ഗോണ്ടിയ-ജബല്‍പൂർ റെയില്‍വേ ലൈൻ ഇരട്ടിപ്പിക്കല്‍, ബീഹാറിലെ പുനരഖ്-കിയൂള്‍, ജാർഖണ്ഡിലെ ഗംഹാരിയ-ചാന്ദില്‍ പാതകളില്‍ മൂന്നും നാലും ലൈനുകള്‍ നിർമ്മിക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ശ്രീനഗറില്‍ പുതിയ സംയോജിത എയർപോർട്ട് ടെർമിനല്‍ നിർമ്മിക്കാനും അഹമ്മദാബാദ് മെട്രോ റെയില്‍ വിപുലീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഊർജ്ജ മേഖലയിലെ പ്രധാന നയപരമായ തീരുമാനങ്ങള്‍ക്കൊപ്പം ചണത്തിന്റെ താങ്ങുവില സംബന്ധിച്ച കാര്യത്തിലും യോഗം ധാരണയിലെത്തിയിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ മുൻഗണന നല്‍കുന്ന രണ്ട് പ്രധാന നയപരമായ തീരുമാനങ്ങളും ഇതിനൊപ്പം കൈക്കൊണ്ടതായി കേന്ദ്രമന്ത്രി വ്യക്തമാക്കി.
SUMMARY: No more ‘Kerala’, only ‘Kerala’; Centre approves state’s name change















