തിരുവനന്തപുരം: പ്രവാസികളുടെ പരാതികളിൽ അതിവേഗം അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ കേരളത്തിൽ ആദ്യമായി എൻആർഐ പോലീസ് സ്റ്റേഷൻ സ്ഥാപിക്കും. പോലീസ് ആസ്ഥാനത്തായിരിക്കും സ്റ്റേഷൻ പ്രവർത്തിക്കുക. ചൊവ്വാഴ്‌ച ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ഒരു ഇൻസ്പെക്‌ടറായിരിക്കും സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്‌ഒ). ഇതുൾപ്പെടെ ആറ് സബ് ഇൻസ്പെക്ടർമാർ, ആറ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാർ, അഞ്ച് സീനിയർ സിവിൽ പോലീസ് ഓഫീസർമാർ, ഏഴ് സിവിൽ പോലീസ് ഓഫീസർമാർ എന്നിങ്ങനെ ആകെ 25 തസ്‌തികകൾ ഇതിനായി സൃഷ്ടിക്കും. പ്രവാസികൾക്കായി പ്രത്യേക പോലീസ് സ്റ്റേഷൻ വേണമെന്ന ലോക കേരളസഭ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി.
നാലാം ലോക കേരളസഭയിലാണ് പ്രതിനിധികൾ പ്രവാസികൾക്കായി പോലീസ് സ്റ്റേഷൻ വേണമെന്ന ആവശ്യമുന്നയിച്ചത്. ഇത് പരിഗണിക്കുമെന്ന ഉറപ്പ് മുഖ്യമന്ത്രി പിണറായി വിജയനും നൽകി.
അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രവർത്തനം കാഴ്ചവയ്‌ക്കാനുള്ള നിർദേശങ്ങളാണ് പോലീസ് തയ്യാറാക്കിയ രൂപരേഖയിലുള്ളത്. ഇതരസംസ്ഥാനങ്ങളിലും വിദേശത്തുമുള്ള മലയാളികൾക്കുള്ള ഹെൽപ്‌ലൈനായി പ്രവർത്തിക്കാനുള്ള കേന്ദ്രം കൂടിയായി എൻആർഐ സ്റ്റേഷൻ മാറും.
വിദേശത്ത് പ്രയാസമനുഭവിക്കുന്നവർക്ക് നീതിയുറപ്പാക്കാൻ ഇന്റർപോൾ അടക്കമുള്ള ഏജൻസികളുമായും ഹൈക്കമീഷണർ ഓഫീസുകളുമായും ബന്ധപ്പെടാനുള്ള സംവിധാനവും ഇതിന്റെ ഭാഗമായി ഒരുക്കും.
സംസ്ഥാനത്ത് നിലവിൽ ഓൺലൈനായും അല്ലാതെയുമുള്ള അനധികൃത തൊഴിൽ – വിദ്യാഭ്യാസ റിക്രൂട്ട്‌മെന്റ് പരാതികളുണ്ട് . പഠനത്തിനും തൊഴിലിനുമായി വിദേശത്തേയ്ക്ക് പോകുന്നവരിൽ പലരും വിവിധതരം ചൂഷണങ്ങൾക്കും വിധേയരാകുന്നുണ്ട്.
എമിഗ്രേഷൻ നിയമത്തിലെ പഴുതുകൾ ഉപയോഗിച്ചാണ് അനധികൃത റിക്രൂട്ട്‌മെന്റ്, വിസ തട്ടിപ്പുകൾ. ഇതിന് പുറമെയാണ് ഭൂമിയടക്കമുള്ളവയുടെ കൈമാറ്റം, ഗാർഹിക പീഡനം തുടങ്ങിയ കേസുകളും.
നിലവിൽ പ്രവാസികളുമായി ബന്ധപ്പെട്ട പരാതികൾ എൻആർഐ സെല്ലാണ് കൈകാര്യം ചെയ്യുന്നത്. എൻആർഐ സെല്ലിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും കേസെടുത്ത് അന്വേഷിക്കാനും അധികാരമില്ല. പരാതികൾ അതത് പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറിയാണ് തുടർനടപടികൾ സ്വീകരിക്കുന്നത്. ഇത് നടപടിക്രമങ്ങൾ വൈകാനും നീതിയുറപ്പാക്കുന്നതിൽ കാലതാമസത്തിനും ഇടയാക്കാറുണ്ട്. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ഇത്തരം പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കണ്ടെത്താനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
SUMMARY : NRI police stations in Kerala will prevent atrocities against expatriates















