കൊച്ചി: എറണാകുളത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ആക്രമിക്കുകയും ഔദ്യോഗിക വാഹനം തകർക്കുകയും ചെയ്ത കേസില്‍ സഹോദരങ്ങള്‍ പിടിയിൽ. പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ ജിൻ്റോ, പ്രിൻസ് എന്നിവരെയാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
പിടിയിലായ ജിൻ്റോ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും പോലീസ് റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ ആളുമാണെന്ന് അധികൃതർ വ്യക്തമാക്കി. എറണാകുളം നോർത്ത് പാലത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട പ്രതികളെ പോലീസ് ചോദ്യം ചെയ്തതാണ് സംഘർഷത്തില്‍ കലാശിച്ചത്. ചോദ്യം ചെയ്യലില്‍ പ്രകോപിതരായ ഇരുവരും പോലീസുകാരെ ശാരീരികമായി ഉപദ്രവിക്കുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്ക് നേരെയും ഇവർ തിരിഞ്ഞു.
പോലീസിനെ ആക്രമിച്ചതിന് പുറമെ, പോലീസിൻ്റെ ഔദ്യോഗിക വാഹനത്തിന് നാശനഷ്ടങ്ങള്‍ വരുത്തിയതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിക്കുന്നത് തടയുന്നതിനുള്ള നിയമമായ പിഡിപിപി ആക്‌ട് പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
SUMMARY: Police attack case in Kochi: Brothers arrested















