തിരുവനന്തപുരം: തന്നെ മോശക്കാരനായി ചിത്രീകരിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് വനിതാ നേതാവ് എം.എ. ഷഹനാസിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വക്കീല്‍ നോട്ടീസ് അയച്ചു. കഴിഞ്ഞ മൂന്നിന് ഷഹനാസ് നടത്തിയ വാർത്താസമ്മേളനത്തിലൂടെയാണ് തന്റെ മാനഭംഗം വരുത്തിയതെന്നും ഇതിന് 10 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു.
ഷഹനാസ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും നോട്ടീസില്‍ പറയുന്നു. നഷ്ടപരിഹാരമായി ലഭിക്കുന്ന തുക 100 പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ച് നല്‍കുന്ന പദ്ധതിക്കായി വിനിയോഗിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബലാത്സംഗക്കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ ചില പരാമർശങ്ങള്‍ക്കെതിരെ എം.എ ഷഹനാസ് കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു.
രാഹുലുമായി തനിക്ക് യാതൊരു സൗഹൃദവുമില്ലെന്നും തമ്മില്‍ ഒരു സെല്‍ഫി പോലും എടുത്തിട്ടില്ലെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തില്‍ ഷഹനാസ് പറഞ്ഞു. ലിറ്ററേച്ചർ ഫെസ്റ്റിവലില്‍ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നുവെന്ന രാഹുലിന്റെ വാദം പൂർണമായും കള്ളമാണെന്നും അവർ വ്യക്തമാക്കി.
രാഹുല്‍ മാങ്കൂട്ടത്തെ കടുത്ത ഭാഷയില്‍ വിമർശിച്ച ഷഹനാസ്, രാഹുലിന്റെ ആരോപണങ്ങളില്‍ തനിക്ക് ഭയപ്പെടാനോ ഒളിക്കാനോ ഒന്നുമില്ലെന്നും തുറന്ന സംവാദത്തിന് തയ്യാറാണെന്നും വെല്ലുവിളിച്ചു. തന്റെ ഫോണ്‍ പരിശോധനയ്ക്ക് വിധേയമാക്കാൻ തയ്യാറാണെന്നും രാഹുലിന് ധൈര്യമുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ ഫോണ്‍ പരിശോധനയ്ക്ക് നല്‍കണമെന്നും ഷഹനാസ് ആവശ്യപ്പെട്ടു.
രാഹുല്‍ നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ട് തനിക്ക് സന്ദേശങ്ങള്‍ അയച്ചിട്ടുണ്ടെന്നും സോഷ്യല്‍ മീഡിയ വഴിയുള്ള പ്രതികരണങ്ങളുടെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും അവർ പറഞ്ഞു.
SUMMARY: Rahul Mangkootatil’s legal notice against Shahnaz demanding Rs 10 crore
















