തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകന്‍ സജി നായര്‍ അന്തരിച്ചു. ഫ്‌ലാറ്റില്‍ വെച്ച് ബള്‍ബ് മാറ്റുന്നതിനിടെ കാല്‍തെറ്റി ഉണ്ടായ വീഴ്ചയാണ് മരണകാരണമായത്. ഭൗതികശരീരം തിരുവനന്തപുരത്തെ ഔദ്യോഗിക ശ്മശാനമായ ശാന്തികവാടത്തില്‍ സംസ്കരിച്ചു. സിനിമാ-സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങുകളില്‍ പങ്കെടുത്തു.
വർഷങ്ങളോളം മുംബൈയിലും ദുബായിലും പ്രമുഖ ബ്രാൻഡുകളുടെ പരസ്യചിത്ര രംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്ന സജി നായർ, വിഖ്യാത സംവിധായകൻ ഷാജി എൻ. കരുണ്‍ സംവിധാനം ചെയ്ത ‘സ്വപാനം’ എന്ന ചിത്രത്തിലൂടെയാണ് മലയാള ചലച്ചിത്ര പ്രേക്ഷകർക്ക് മുന്നില്‍ ശ്രദ്ധേയനാകുന്നത്.
മികച്ച ഫ്രെയിമുകളിലൂടെയും പ്രകാശസംവിധാനത്തിലൂടെയും സിനിമയില്‍ തന്റേതായ കയ്യൊപ്പ് ചാർത്താൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ഉള്‍പ്പെടെ നിരവധി ആദരവുകള്‍ നേടിയ വിധു വിൻസെന്റ് സംവിധാനം ചെയ്ത ‘മാൻഹോള്‍’ എന്ന ചിത്രത്തിന്റെ കാമറ ചലിപ്പിച്ചത് സജി നായർ ആയിരുന്നു. യാഥാർത്ഥ്യത്തോട് ചേർന്നുനില്‍ക്കുന്ന ദൃശ്യാവിഷ്കാരമായിരുന്നു ഇതിലൂടെ അദ്ദേഹം സമ്മാനിച്ചത്.
ഗോപി കുറ്റിക്കോല്‍ സംവിധാനം ചെയ്ത ‘അരയാക്കടവില്‍’, പ്രശസ്തമായ ‘ബീരൻ’, ആശാ ആച്ചി ജോസഫ് സംവിധാനം ചെയ്ത ‘ഒരേ ഉടല്‍’ (ഷോർട്ട് ഫിലിം), ഇന്ത്യൻ പനോരമയിലേക്ക് സെലക്ഷൻ ലഭിച്ച ‘അന്യർ’ (ഡോക്യുമെന്ററി) തുടങ്ങി ഒട്ടേറെ കലാമൂല്യമുള്ള മികച്ച സൃഷ്ടികളുടെ പിന്നിലും സജി നായരുടെ ക്യാമറക്കണ്ണുകളായിരുന്നു പ്രവർത്തിച്ചത്. അദ്ദേഹത്തിന്റെ അകാലത്തിലുള്ള വിയോഗം മലയാള സിനിമാ ലോകത്തിനും ഛായാഗ്രാഹക കൂട്ടായ്മകള്‍ക്കും വലിയൊരു നഷ്ടമാണ്.
SUMMARY: Renowned cinematographer Saji Nair passes away
















