കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസില്‍ കുറ്റപത്രം സമർപ്പിക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി. ഗുരുതര വിഷയമാണെന്നും പ്രതികള്‍ക്ക് എങ്ങനെ സ്വാഭാവിക ജാമ്യം ലഭിക്കുന്നു എന്നും കോടതി. പ്രതികള്‍ എല്ലാവരും അറസ്റ്റിലായി ഏറെക്കുറെ 90 ദിവസം ആകുന്നു. കുറ്റപത്രം നല്‍കിയാല്‍ പ്രതികള്‍ സ്വാഭാവിക ജാമ്യത്തില്‍ പോകുന്നത് തടയാനാകും. അല്ലാത്ത പക്ഷം പൊതുജനങ്ങള്‍ക്ക് അന്വേഷണത്തില്‍ സംശയം ഉണ്ടാകുമെന്നും കോടതി.
കേസില്‍ പ്രതി ചേർത്തത് റദ്ദാക്കണം എന്ന പങ്കജ് ഭണ്ഡാരിയുടെ കേസിൻ്റെ വാദത്തിനിടെയാണ് സിംഗിള്‍ ബെഞ്ചിൻ്റെ വിമർശനം. അതേസമയം, സ്വർണക്കൊള്ളക്കേസില്‍ ദേവസ്വം മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തു. 14 ദിവസത്തേയ്ക്കാണ് കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്. ഫെബ്രുവരി 10ന് വീണ്ടും ഹാജരാക്കും. റിമാൻഡ് 90 ദിവസം പിന്നിട്ടാല്‍ ജാമ്യഹർജി സമർപ്പിക്കാനാണ് പത്മകുമാറിന്റെ നീക്കം.
അതിന് മുമ്പ് പ്രാഥമിക കുറ്റപത്രമെങ്കിലും സമർപ്പിക്കാനുള്ള ശ്രമത്തിലാണ് എസ്‌ഐടി. ശബരിമല സ്വർണക്കൊള്ളയില്‍ എ.പത്മകുമാർ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് കൊല്ലം വിജിലൻസ് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. വേലി തന്നെ വിളവ് തിന്നെന്നും നിരീക്ഷണം. തന്ത്രിയുടെ അഭിപ്രായം അവഗണിച്ച് പാളികള്‍ കൊടുത്തുവിട്ടെന്ന് എസ്‌ഐടി കോടതിയെ അറിയിച്ചിരുന്നു.
SUMMARY: Sabarimala gold robbery; High Court criticizes non-filing of chargesheet















