ബെംഗളൂരു: സംസ്ഥാനത്ത് 2026 ലെ വോട്ടർ പട്ടികയിലെ എസ്.ഐ.ആർ നടപടികൾക്ക് തുടക്കമയി. ജൂൺ 30 മുതൽ ആരംഭിച്ച ബി.എൽ.ഒമാരുടെ വീടുതോറുമുള്ള സന്ദർശനം ജൂലൈ 29 വരെ തുടരും. കരട് വോട്ടർ പട്ടിക ഓഗസ്റ്റ് അഞ്ചിന് പ്രസിദ്ധീകരിക്കും. തിരുത്തലുകള്‍ സമർപ്പിക്കുന്നതിനുള്ള സമയപരിധി ആഗസ്റ്റ് അഞ്ചു മുതൽ സെപ്റ്റംബർ നാല് വരെയായിരിക്കുമെന്നും, ആഗസ്റ്റ് അഞ്ചിനും ഒക്ടോബർ മൂന്നിനും ഇടയിൽ തിരുത്തലുകള്‍ തീർപ്പാക്കുകയും ചെയ്യുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ വി. അൻപുകുമാർ പറഞ്ഞു പറഞ്ഞു.
അന്തിമ വോട്ടർ പട്ടിക ഒക്ടോബർ ഏഴിന് പ്രസിദ്ധീകരിക്കും. എസ്.ഐ.ആർ പ്രക്രിയയുടെ സുഗമമായ നടത്തിപ്പിനായി 59,050 ബൂത്ത് ലെവൽ ഓഫിസർമാർ, 7,556 ബൂത്ത് ലെവൽ സൂപ്പർവൈസർമാർ, 224 ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർ തുടങ്ങി 68,123 ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ചീഫ് ഇലക്ടറൽ ഓഫിസർ മുതൽ ജില്ലാതല ഓഫിസർമാർ വരെയുള്ള എല്ലാ ഉദ്യോഗസ്ഥർക്കും പരിശീലനം നൽകിയിട്ടുണ്ടെന്നും സി.ഇ.ഒ പറഞ്ഞു. ജൂൺ 30 മുതൽ ജൂലൈ 29 വരെ 2026 ലെ വോട്ടർ പട്ടികയിൽ പേരുള്ള എല്ലാ വോട്ടർമാർക്കും ബി.എൽ.ഒമാർ ഫോമുകൾ വിതരണം ചെയ്തു തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ വോട്ടർമാരും ഫോമുകളിൽ അവരുടെ ഫോട്ടോകൾ ഒട്ടിച്ച് ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിച്ച് ഒപ്പിട്ട് അതത് ബി.എൽ.ഒമാർക്ക് തിരികെ നൽകണം. ബി.എൽ.ഒമാർക്ക് രണ്ട് തരം സ്റ്റിക്കറുകൾ നൽകിയിട്ടുണ്ട്. എണ്ണൽ ഫോം നല്‍കി എന്ന് തെളിയിക്കുന്ന ചതുരാകൃതിയിലുള്ള ഒരു സ്റ്റിക്കറും പൂട്ടിയിട്ടിരിക്കുന്ന വീടുകൾക്ക് ബി.എൽ.ഒയുടെ അടുത്ത സന്ദർശന തീയതി സൂചിപ്പിക്കുന്ന ചുവന്ന സ്റ്റിക്കറുമാണ് നല്‍കിയത്. എണ്ണൽ ഫോമുകളില്‍ എല്ലാം ബി.എൽ.ഒയുടെ പേരും മൊബൈൽ നമ്പറും ഉണ്ടായിരിക്കും അതിനാല്‍ ഫോം പൂരിപ്പിക്കുന്നതിന് ഏതെങ്കിലും തരത്തില്‍ സഹായം ആവശ്യമുണ്ടെങ്കിൽ ബി.എൽ.ഒയെ ബന്ധപ്പെടാം. ബി.എൽ.ഒയുടെ വിവരങ്ങള്‍, പോളിങ് സ്റ്റേഷൻ, വി.ആർ.സി എന്നിവയുടെ വിശദാംശങ്ങൾ, ഇ.ആർ.ഒമാരുടെയും അസിസ്റ്റന്‍റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാരുടെയും വിവരങ്ങൾ എന്നിവ വെബ്സൈറ്റിൽ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
SUMMARY: SIR proceedings begin in Karnataka















